തിരുവനന്തപുരം സി.ഇ.ടി കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നു എന്നാരോപിച്ച് സദാചാരവാദികളായ ചില നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. ഇത് ചെയ്തവര്‍ക്ക് മാസ് മറുപടി നല്‍കി കോളജിലെ വിദ്യാര്‍ത്ഥികള്‍.
‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോ ല്ലെ’ എന്ന കുറിപ്പോടെ വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റു വിദ്യാർഥികളും ഇതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെനോ ഇത്രയേറെ പിന്തുണ ലഭിക്കുമെന്നോ വിദ്യാർഥികൾ പോലും കരുതിയിട്ടുണ്ടാവില്ല.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികൾ രംഗത്തെത്തി.
മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ സമരം നടന്നിരുന്നു. വൈകിട്ട് 6.30ന് മുൻപായി പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നായിരുന്നു നിർദേശം. ഇതിനെതിരെയായിരുന്നു അന്നത്തെ സമരം. ഒരു കൂട്ടം വിദ്യാർഥികൾ മൂന്നു മാസം നടത്തിയ സമരത്തെത്തുടർന്ന് സമയം രാത്രി 9.30 വരെ ദീർഘിപ്പിച്ചു.