KeralaNEWS

സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ

 

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരള വാട്ടർ അതോറിറ്റിയുടെ നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2026 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ വകുപ്പിന് കീഴിൽ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 9.50 കോടി ചെലവഴിച്ചാണ് നെടുമങ്ങാട്‌ നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാപരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധ ജലമെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭയുടെ നിലവിലെ കുടിവെള്ള പദ്ധതിയെ നവീകരിച്ചുകൊണ്ടാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുക. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളത്തറ , ശീമമുള , ഉഴപ്പാക്കോണം പമ്പ്ഹൗസുകളിൽ സ്ഥാപിച്ചിരിക്കുന്ന പഴയ പമ്പുകൾ മാറ്റിസ്ഥാപിക്കുകയും വൈദ്യുതി വിതരണ സംവിധാനങ്ങൾ വിപുലീകരിക്കുകയും ചെയ്യും.

പേരുമല ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും നവീകരണവും നടത്തും. നഗരസഭ പ്രദേശത്തെ കാലഹരണപ്പെട്ട പൈപ്പുകൾ മുഴുവനും മാറ്റി പുതിയവ സ്ഥാപിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പൂവത്തൂർ, പേരയത്തുകോണം, പരിയാരം, കല്ലുവരമ്പ്, ഇരിഞ്ചയം, ചിറയാണി, പൂങ്കുംമൂട് തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാകും.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. അമ്പലമുക്കിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കൾക്ക് പുതുക്കിയ എ എ വൈ കാർഡ് ചടങ്ങിൽ മന്ത്രി കൈമാറി. നെടുമങ്ങാട്‌ നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, നഗരസഭ കൗൺസിലർമാർ, നഗരസഭ – ജല അതോറിറ്റി ഉദ്യോഗസ്ഥർ, സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: