IndiaNEWS

വീട്ടില്‍ വരേണ്ട, ഓഫീസിലെത്താം; ഇ.ഡി നിര്‍ദേശം തള്ളി സോണിയ: പ്രതിപക്ഷത്തെ അണിനിരത്താന്‍ കോണ്‍ഗ്രസ്

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തി മൊഴിയെടുക്കാം എന്ന ഇഡി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തള്ളി. ഓഫീസിലെത്താമെന്ന് സോണിയ ഇ ഡിയെ അറിയിച്ചു. അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും സഹകരണം തേടി കോണ്‍ഗ്രസ്.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും. നാളെ രാവിലെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. പാര്‍ലമെന്റില്‍ സംയുക്തമായി വിഷയം ഉന്നയിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിച്ച് അറസ്റ്റു വരിക്കും. സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ അറസ്റ്റു വരിക്കും. എന്നിങ്ങനെയാണ് പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

കേസില്‍ സോണിയയുടെ മൊഴിയെടുത്ത ശേഷം കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂര്‍ രാഹുിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്.

Back to top button
error: