CrimeNEWS

ഒരുതരി പൊന്നിനായി കണ്ണില്ലാത്ത ക്രൂരത; തനിച്ചുതാമസിക്കുന്ന വയോധിക ഉറങ്ങുന്നതിനിടെ പട്ടാപ്പകല്‍ കാതുപറിച്ച് കമ്മല്‍ കവര്‍ന്നു

അമ്പലപ്പുഴ: മോഷണത്തിനായി വയോധികയ്ക്കുനേരേ കണ്ണില്ലാത്ത ക്രൂരത കാട്ടി അജ്ഞാതന്‍. തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതാണ് അറ്റുപോയത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കുതാമസിക്കുന്ന ഗൗരിയമ്മ ഉച്ചയ്ക്ക് വാതിലുകള്‍ പൂട്ടിയ ശേഷം ഉറങ്ങുകയായിരുന്നു. ഈ സമയം വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി.

കാതുപറിഞ്ഞ വേദനയില്‍ വയോധിക അലറിക്കരഞ്ഞതോടെ മോഷ്ടാവ് തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെട്ടു.
അവശയായ ഗൗരിയമ്മ രക്തമൊലിപ്പിച്ച നിലയില്‍ തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ഇവരെ അമ്പലപ്പുഴ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച അമ്പലപ്പുഴ പോലീസ് സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വയോധികയും നിരാലംബയുമായ ഒരു സ്ത്രീയോട് മോഷണത്തിനായി കാടത്തം കാട്ടിയ പ്രതിയെ ഏതുവിധേനയും ഉടന്‍ പിടികൂടാനുള്ള ഊര്‍ജിത ശ്രമമാണ് നടക്കുന്നത്.

Back to top button
error: