LocalNEWS

പത്തനംതിട്ടയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ

   സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് ജീവനക്കാരികള്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ മാനേജർ കൊച്ചുകോയിക്കല്‍ പുതുപ്പറംപില്‍ രമ്യ (32), സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍ ടി.ബി. (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്.

സ്ഥാപനത്തിന്റെ ഉടമ റോയി ഏറെക്കാലം വിദേശത്തായിരുന്നു. ഈ സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്. ആളുകള്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടുപോയി പണയംവെച്ച്‌ പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉടമയായ റോയി അടുത്തിടെ നാട്ടില്‍ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയപ്പോൾ പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരം ചില പരാതികളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി.

സ്ഥാപനത്തിന്റെ മറവില്‍ ജീവനക്കാര്‍ സമാന്തര പണമിടപാട് നടത്തുകയും ചെയ്തിരുന്നു. ചില വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ വൻതുക കടം വാങ്ങിയ ഉയര്‍ന്ന പലിശയ്ക്ക് മറിച്ചുനല്‍കി. കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ സ്ഥാപനയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ, പ്രതികളിലൊരാളായ രമ്യ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ഇവരെ റിമാന്‍ഡുചെയ്തു. ജയിലില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സീതത്തോട്ടിലെത്തിച്ച്‌ തെളിവെടുത്തു. സീതത്തോട്ടിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് കുറേ സ്വര്‍ണാഭരണങ്ങൾ കണ്ടെടുത്തു. മറ്റൊരു ജീവനക്കാരിയായ ഭുവനമോളെ വെള്ളിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. ചിറ്റാര്‍ എസ്.ഐ. സണ്ണിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Back to top button
error: