CrimeNEWS

കുടകിലെ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം കവര്‍ന്ന് കുടകില്‍ത്തന്നെ വില്‍ക്കാനെത്തി; മലയാളികള്‍ പിടിയില്‍

മൈസൂരു: കുടകിലെ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ് (25), തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ (23), തളങ്കര സ്വദേശികളായ തഹ്‌സീന്‍ (23), ഷാനവാസ് (45) എന്നിവരാണ് പിടിയിലായത്.

വീരാജ്‌പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷ്ടിച്ചത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ ചാമുണ്ഡേശ്വരിദേവിയുടെ 4.5 കിലോഗ്രാം വരുന്ന പഞ്ചലോഹവിഗ്രഹമാണ് പ്രതികള്‍ കവര്‍ന്നത്.

മാര്‍ച്ചിലായിരുന്നു സംഭവം. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദേശപ്രകാരം നാപൊക്ലു പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഒന്നരലക്ഷത്തോളംരൂപ വിലയുള്ള വിഗ്രഹം വില്‍ക്കാന്‍വേണ്ടി നാലുമാസത്തിനുശേഷം വീണ്ടും കുടകിലെത്തിയപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. മടിക്കേരി ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കേരള രജിസ്‌ട്രേഷന്‍ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. മോഷ്ടിക്കപ്പെട്ട വിഗ്രഹം, മെറ്റല്‍ഡിറ്റക്ടര്‍ എന്നിവ കാറില്‍നിന്ന് കണ്ടെത്തിയതോടെ പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.

നാപൊക്ലു പോലീസ് സി.ഐ. അനൂപ് മാദപ്പയുടെ നേതൃത്വത്തില്‍ എസ്.ഐ. സദാശിവ, എ.എസ്.ഐ. മഞ്ജുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എ. സാജന്‍, മധുസുദന്‍, നവീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം കിട്ടി.

 

 

Back to top button
error: