CrimeKeralaNEWS

ഐ.എസ്. റിക്രൂട്ട്മെന്റില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി: 5 വര്‍ഷമായി തടവില്‍, ശിക്ഷ പരമാവധി കുറയ്ക്കണമെന്നു പ്രതികള്‍; വിധി വെള്ളിയാഴ്ച

കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മൂന്നുപ്രതികള്‍ കുറ്റക്കാരെന്നു കൊച്ചി എന്‍.ഐ.എ. പ്രത്യേക കോടതി കണ്ടെത്തി. ചക്കരക്കല്ല് മുണ്ടേരി മിഥിലാജ്, വളപട്ടണം ചെക്കിക്കുളം കെ.വി. അബ്ദുള്‍ റസാഖ്, തലശേരി ചിറക്കര യു.കെ. ഹംസ എന്നിവരാണു പ്രതികള്‍. നേരത്തെ കുറ്റപത്രം നല്‍കിയ മൂന്നു പ്രതികളുടെ വിചാരണയാണു പൂര്‍ത്തിയായത്. പ്രതികള്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

ശിക്ഷ പരമാവധി കുറച്ച് തരണമെന്നും അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും ഇളവനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തീവ്രവാദ ചിന്താഗതി ഉപേക്ഷിച്ചതായി പ്രതികളിലൊരാളായ ഹംസ കോടതിയില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇസ്ലാമിക് സ്റ്റേറില്‍(ഐ.എസ്) ചേര്‍ന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)ക്ക് കൈമാറുകയായിരുന്നു.

സിറിയയിലേക്കുള്ള യാതാമധ്യേ തുര്‍ക്കിയില്‍ വെച്ച് ഇവരെ പിടികൂടിയെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്. 2019 ലാണു വിചാരണ തുടങ്ങിയത്. 153 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും ഹാജരാക്കിയിരുന്നു.

Back to top button
error: