CrimeNEWS

ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഉറങ്ങിക്കിടന്ന മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു

ദില്ലി: സ്വകാര്യ ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ജനറല്‍ വാര്‍ഡില്‍ അമ്മയ്ക്കൊപ്പം കട്ടിലില്‍ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ താമസിക്കുന്ന ഷബ്നത്തിന് ജൂണ്‍ 25 ന് പാനിപ്പത്തിലെ ഹാര്‍ട്ട് ആന്‍ഡ് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്.
പുലര്‍ച്ചെ 2.15 ഓടെയാണ് കുഞ്ഞിനെ കാണാതായതായി വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തൊട്ടടുത്ത പറമ്പില്‍ കുഞ്ഞിനെ വായില്‍ പിടിച്ച് നില്‍ക്കുന്ന നായയെ കണ്ടെത്തി.

വീട്ടുകാര്‍ കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയെങ്കിലും നായ്ക്കളുടെ കടിയേറ്റ് കുട്ടിയുടെ ദേഹമാസകലം മുറിഞ്ഞിരുന്നു. പിന്നീട് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പ്രാദേശിക സിവില്‍ ആശുപത്രിയിലേക്ക് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തോട് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.

Back to top button
error: