KeralaNEWS

ടി.ശിവദാസമേനോൻ വിട പറഞ്ഞു, പൊതുജീവിതത്തിൽ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച നേതാവ്

മുൻമന്ത്രിയും സി.പി.എം നേതാവുമായ ടി.ശിവദാസമേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുജീവിതത്തിൽ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച നേതാവാണ്. മഞ്ചേരി കച്ചേരിപ്പടിയിൽ മരുമകനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ സി. ശ്രീധരൻനായരുടെ ‘നീതി’യിരുന്നു താമസം.

മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി.ശിവദാസ മേനോൻ രണ്ട് തവണയായി ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു.

അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവാവേശം പാർട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസന വകുപ്പു മന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.

മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ 30 വർഷത്തോളം അധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.

ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).

Back to top button
error: