കോടിയേരി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും…പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു… മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്… ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ….അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?….

പാലക്കാട്: സിപിഎമ്മിൽനിന്നും പുറത്താക്കി ഇത്രവർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. മലമ്പുഴ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കാൻ എ. സുരേഷിനെ കോൺഗ്രസ് നേതൃത്വം സമീപിച്ച കാര്യം സ്ഥിരീകരിച്ച സുരേഷ് തീരുമാനമൊന്നും എടുത്തില്ലെന്നാണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് സിപിഎമ്മിൽനിന്നും തന്നെ പുറത്താക്കിയ വിഷയത്തെ കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പോസ്റ്റിനൊപ്പം പാർട്ടിയിൽനിന്നും തന്നെ പുറത്താക്കിയ കത്തിന്റെ ചിത്രവും സുരേഷ് ചേർത്തിട്ടുണ്ട്.
പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ആഗ്രഹമാണെന്നും അംഗത്വം നൽകിയാൽ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെംബർ പോലും ആവേണ്ട. പക്ഷേ പാർട്ടി അംഗത്വം എന്നത് ഒരു പാർട്ടി കുടുംബത്തിൽ നിന്നുള്ളവർക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവർക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയുമെന്നും സുരേഷ് കുമാർ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നതിനോടു നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല ഞാൻ അതൊക്കെ സ്വീകരിക്കാൻ തയാറാണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
സ എം.എ. ബേബി.
ജനറൽ സെക്രട്ടറി
സിപിഎം
സഖാവേ…
എന്നെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത് 2013 മേയ് 12–13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്… എന്നിൽ ആരോപിക്കപ്പെട്ട കാര്യങ്ങൾ താഴെ കൊടുത്തവയാണ്
1 പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി.
2 സ വിഎസ്സിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു..
3 പാർട്ടി വിരുദ്ധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു..
തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാർത്തപ്പെട്ടത്. ഞാൻ വെറും ഒരു പാർട്ടി അംഗം മാത്രമാണ്.
ഉപരി കമ്മറ്റികളിൽ നടക്കുന്ന കാര്യങ്ങൾ എനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കൾക്ക് അറിവുള്ളതാണല്ലോ…
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പിഎ എന്ന നിലയ്ക്ക് മാധ്യമ പ്രവർത്തകർ എന്നെ ബന്ധപ്പെടുക സ്വാഭാവികമാണ്..
എന്റേത് ഒരു പാർട്ടി കുടുംബമാണ് ഓർമവെച്ച നാൾ മുതൽ വീട്ടിൽ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ആ പശ്ചാത്തലത്തിൽ വളർന്നു വന്ന എന്നെ സംബന്ധിച്ച് പാർട്ടി എനിക്ക് ജീവവായുവാണ്…
പുറത്താക്കിയ നടപടിക്ക് ശേഷം ഞാൻ പാർട്ടി സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണനെ സമീപിച്ച് അപ്പീൽ കൊടുത്തു. അദ്ദേഹം അനുഭാവപൂർവ്വം പരിഗണിച്ചിരുന്നു (അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും)
ജില്ലാ സെക്രട്ടറിയെ കാണാൻ ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ സെക്രട്ടറി സ സി.കെ. രാജേന്ദ്രനെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോൾ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നടക്കാതെ ആയപ്പോൾ പോളിറ്റ് ബ്യൂറോ അംഗം സ എം.എ.ബേബിയെ സമീപിച്ചു.
അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു, ജില്ലാ സെക്രട്ടറിയെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. വീണ്ടും ജില്ലാ സെക്രട്ടറിയെ തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ ചെന്ന് കണ്ടു. പരിഗണിക്കുന്നുണ്ട് എന്ന മറുപടി. പിന്നീട് സ. കോടിയേരി അസുഖ ബാധിതനായപ്പോൾ ആക്റ്റിങ് സെക്രട്ടറിയായ സ. എ. വിജയരാഘവനെയും കണ്ട് അപ്പീൽ കൊടുത്തു…
അതിനുശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ.എൻ. സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീൽ നൽകാൻ ആവശ്യപ്പെട്ടു അതും നൽകി.പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പിൽ എടുത്തു എന്ന വിവരം കിട്ടി.
കാൻഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു. പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു. അതിലൂടെ പാർട്ടി ചട്ടക്കൂടിൽ വരികയും മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്…
പുറത്താക്കപ്പെട്ട ഈ കാലയളവിൽ ഒരുപാട് തിക്താനുഭവങ്ങളും ഇൻസൽട്ടും അനുഭവിക്കേണ്ടി വന്നു. പാർട്ടി പരിപാടികളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. കുറച്ചു കാലം ഗൾഫിൽ പോയി. ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോൾ പുതിയ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികൾ ഉൾപ്പെട്ട കമ്പനികൾ ജോലി തരാൻ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ.അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?.
പാർട്ടി അനുഭാവിയായി മാത്രം ഇരുന്നാൽ പോരെ എന്ന് ഇത് വായിക്കുന്ന ചിലർക്ക് തോന്നാം. അവരെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷേ പാർട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലല്ലോ?. ഞാൻ ഈ പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത്. അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നത്?. ഈച്ചര വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന്. ഏകദേശം എന്റെ അവസ്ഥയും അതാണ്
ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിർത്തുമ്പോൾ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നിൽക്കുന്നത് ഒരു പാർട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ്. എനിക്ക് അംഗത്വം നൽകിയാൽ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെംബർ പോലും ആവേണ്ട. പക്ഷേ പാർട്ടി അംഗത്വം എന്നത് ഒരു പാർട്ടി കുടുംബത്തിൽ നിന്നുള്ളവർക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവർക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയും.
നേതൃത്വത്തിലെ ചിലർ അവർ മാത്രം മതി ഈ പാർട്ടിയിൽ എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്. അത് ഈ പാർട്ടിക്ക് നല്ലതല്ല. അത് തിരുത്തണം. എന്നോട് ചെയ്തത് പോലെ എത്രയോ പേർ ഇപ്പോഴും ഉണ്ട് പുറത്തു പറയാൻ മടിച്ചു. അവർക്കെങ്കിലും ഉപകാരപ്പെടട്ടെ. നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല ഞാൻ അതൊക്കെ സ്വീകരിക്കാൻ തയാറാണ്. 12 വർഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനിക്കാളും വരില്ല അത്. ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെബർഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത???
അഭിവാദ്യങ്ങളോടെ
എ സുരേഷ്…






