KeralaNEWS

‘തെറ്റായ പ്രവണത, ശക്തമായ നടപടി സ്വീകരിക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ നടത്തുന്ന എല്ലാ പരിപാടികളും പാ‍ർട്ടിയുമായി കൂടിആലോചിച്ചല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അവരുടെ പ്രതിഷേധത്തെക്കുറിച്ച് അവരോട് ചോദിക്കണം. യാത്രയിലായതിനാൽ ആ പ്രതിഷേധത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച ശേഷവും പരിശോധിച്ച ശേഷവും പറയാമെന്നും അദ്ദേഹം
പറഞ്ഞു. ജനപ്രതിനിധികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പക്ഷേ സമരം അക്രമാസക്തമാവരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. അക്രമ സംഭവത്തെക്കുറിച്ച് പരിശോധിച്ച് അഭിപ്രായം പറയാമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നത്. ഇത് വളരെ ഗൗരവമേറിയതാണ്. സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്. എന്നിട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും, ആക്രമിച്ച പ്രവർത്തകരെ ഗുണ്ടകളെന്ന് വിമർശിച്ച് ചെന്നിത്തല പറഞ്ഞു.

 

Back to top button
error: