NEWSWorld

മൂന്ന് മിനിറ്റില്‍ ബ്രിട്ടന്‍ തവിടുപൊടി; ഈ വര്‍ഷം അവസാനം സാത്താന്‍’ കളത്തിലിറങ്ങുമെന്ന് പുടിന്‍

ക്രൈംലിന്‍: മൂന്ന് മിനിറ്റിനുള്ളില്‍ ബ്രിട്ടനിലെത്താന്‍ കഴിയുന്ന റഷ്യയുടെ പുതിയ ‘സാത്താന്‍ 2 ‘ആണവ മിസൈല്‍ 2022 അവസാനത്തോടെ വിന്യസിക്കുമെന്ന് പുടിന്റെ ഭീഷണി. യുക്രൈന്‍ യുദ്ധത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച ക്രെംലിനിലെ സൈനിക അക്കാദമിയില്‍ ബിരുദധാരികള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോഴായിരുന്നു പുടിന്‍ പ്രഖ്യാപനം.

‘യുദ്ധമുഖത്ത് വീരന്മാരെ പോലെ പോരാടുന്ന’ തന്റെ സൈനികരെ പുടിന്‍ ചടങ്ങില്‍ പ്രശംസിച്ചു. പുടിന്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മറ്റ് പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ എസ്. 500 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുന്നു. അത് ‘ലോകത്ത് സമാനതകളില്ലാത്തത്’ എന്നായിരുന്നു പുടിന്റെ അവകാശവാദം. യുക്രൈന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴാണ് റഷ്യ തങ്ങളുടെ സര്‍വ്വനാശം വിതയ്ക്കുന്ന ആയുധം യുദ്ധമുഖത്ത് വിന്യസിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയ്ക്ക് ഭീമമായ നഷ്ടം നേരിട്ടതായി യുക്രൈന്‍ ആരോപിച്ചിരുന്നു.

11,200 മൈല്‍ അകലെയുള്ള ലക്ഷ്യത്തില്‍ പതിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ‘സര്‍മാറ്റ് മിസൈല്‍’ അഥവാ ‘സാത്താന്‍ 2’. ഇതോടെ യുഎസിലെയും യൂറോപ്പിലെയും ലക്ഷ്യങ്ങളെ റഷ്യയ്ക്ക് എളുപ്പത്തില്‍ ആക്രമിക്കാന്‍ സാധിക്കും. ഏപ്രിലില്‍ വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ പുതിയ പതിപ്പിനെ പുടിന്‍ മുമ്പ് പ്രശംസിച്ചിരുന്നു. റഷ്യയുടെ പ്രതിരോധ വ്യവസായത്തിന് ഒരു ‘വലിയ, സുപ്രധാന സംഭവം’ മാണെന്നും സര്‍മാറ്റ് ‘ബാഹ്യ ഭീഷണികളില്‍ നിന്ന് റഷ്യയുടെ സുരക്ഷ ഉറപ്പാക്കുമെന്നും നമ്മെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ രണ്ട് തവണ ആലോചിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ റഷ്യ ആദ്യ ബാച്ച് സര്‍മാറ്റ് ബാലിസ്റ്റിക് മിസൈലുകള്‍ യുദ്ധ മേഖലയില്‍ സ്ഥാപിക്കുമെന്ന് ദി ടെലിഗ്രാഫും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂക്ലിയര്‍ ശേഷിയുള്ള സിര്‍കോണ്‍ മിസൈലുകളുടെ ആക്രമണത്തിലൂടെ ബ്രിട്ടനെ ‘പത്ത് മിനിറ്റിനുള്ളില്‍’ ശിലായുഗത്തിലേക്ക് തിരികെ എത്തിക്കണമെന്ന് കഴിഞ്ഞ മാസം ഒരു റഷ്യന്‍ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് പുതിയ ആയുധത്തെ കുറിച്ചുള്ള തുറന്ന വെളിപ്പെടുത്തല്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ ആയുധവും മറ്റ് സഹായങ്ങളുമായി മുന്നില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റഷ്യയ്‌ക്കെതിരെ നിരന്തരം വാക്‌പോര് നടത്തിയിരുന്നു. ഇതില്‍ പുടിന്‍ നിരസം രേഖപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

വ്യത്യസ്ത പാതകളിലൂടെ പറക്കാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സര്‍മാറ്റ് മിസൈലിന് കഴിയുമെന്നാണ് റഷ്യയുടെ തന്ത്രപ്രധാനമായ മിസൈല്‍ സേനയുടെ കമാന്‍ഡര്‍ കേണല്‍ സെര്‍ജി കാരകയേവ് കഴിഞ്ഞ മാസം ക്രെംലിന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞത്. ‘സര്‍മാറ്റ് മിസൈല്‍ സംവിധാനങ്ങള്‍ക്ക് നിലവില്‍ വ്യോമ പ്രതിരോധം ഇല്ല. വരും ദശകങ്ങളിലും അതിന് സാധ്യതയില്ല’ സെര്‍ജി കാരകയേവ് കൂട്ടിചേര്‍ത്തു.

പത്തോ അതിലധികമോ ആണവ പോര്‍മുനകള്‍ വഹിക്കാന്‍ സര്‍മാറ്റിന് കഴിയുമെന്ന് പാശ്ചാത്യ സൈനിക വിദഗ്ധരും പറയുന്നു. ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ വലുപ്പമുള്ള ഭൂ പ്രദേശങ്ങള്‍ ഒറ്റയടിക്ക് തുടച്ചുമാറ്റാനും ഇത് പര്യാപ്തമാണ്. രാഷ്ട്രീയക്കാരനായ അലക്സി ഷുറവ്ലിയോവും മാധ്യമപ്രവര്‍ത്തകനായ ദിമിത്രി കിസെലിയോവും ‘സാത്താന്‍-2’ ഉപയോഗിച്ച് ബ്രിട്ടനെ ആക്രമിക്കണമെന്ന് നേരത്തെ വാദിച്ചിരുന്നു. റഷ്യയുടെ പുതിയ ഹൈപ്പര്‍സോണിക് സിര്‍ക്കോണ്‍ മിസൈല്‍ യുകെയിലെ 50- 60 പവര്‍ സ്റ്റേഷനുകള്‍ ‘പത്ത് മിനിറ്റിനുള്ളില്‍’ തുടച്ചുമാറ്റാന്‍ സാധിക്കുന്നവയാണെന്ന് മോസ്‌കോയില്‍ ജനിച്ച മുന്‍ ഇസ്രായേലി നയതന്ത്രജ്ഞനായ റഷ്യന്‍ സ്റ്റേറ്റ് ടിവി വക്താവ് യാക്കോവ് കെദ്മി അഭിപ്രായപ്പെട്ടു.

റഷ്യന്‍ എന്‍ക്ലേവായ കലിനിന്‍ഗ്രാഡിനിലേക്ക് കഴിഞ്ഞ ദിവസം പോയ റഷ്യന്‍ ചരക്ക് തീവണ്ടി ലിത്വാനിയ തടഞ്ഞിരുന്നു. ഇത് അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും റഷ്യ ലിത്വാനിയയ്‌ക്കെതിരെ ഭീഷണി മുഴക്കിയതിന്റെ പിന്നാലെയാണ് സാത്താന്‍ 2 യുദ്ധമുഖത്തെത്തിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സാത്താന്‍ രണ്ട് വിക്ഷേപിച്ച് 200 സെക്കന്റിനുള്ളില്‍ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നീ നഗരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് റഷ്യന്‍ ചാനലായ ചാനല്‍ വണ്ണിന്റെ 60 മിനിറ്റ് പ്രോഗ്രാമിലെ അവതാരകര്‍ അവകാശപ്പെട്ടു.

ഈ ഷോയില്‍ വച്ച് , റഷ്യ ഒരു സര്‍മാറ്റ് ‘മിസൈല്‍ വിക്ഷേപിച്ചാല്‍ പിന്നെ ബ്രിട്ടീഷ് ദ്വീപുകള്‍ ഇനി ഉണ്ടാകില്ല’ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. പോളണ്ടിനും ലിത്വാനിയയ്ക്കും ബാള്‍ട്ടിക് കടലിനും ഇടയിലുള്ള റഷ്യന്‍ എന്‍ക്ലേവായ കലിനിന്‍ഗ്രാഡില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു മാപ്പും ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Back to top button
error: