LIFEMovieSocial Media

ഗായിക മഞ്ജരിക്ക് മാംഗല്യം; വരന്‍ കളിക്കൂട്ടുകാരന്‍

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാല്‍വെച്ചു കയറി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാല്‍’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിന്‍ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് മഞ്ജരി ശബ്ദം നല്‍കി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കല്‍ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ജി വേണുഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

Back to top button
error: