SportsTRENDING

ക്രിക്കറ്റില്‍ ഇന്ത്യ പറയുന്നതേ നടക്കൂവെന്ന് അഫ്രീദി

കറാച്ചി: അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിനായി രണ്ടരമാസത്തെ സമയം ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്‌ടിപി) ഉള്‍പ്പെടുത്തുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഐപിഎല്ലിന് മാത്രമായി ബിസിസിഐ കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങളാണ് ചുരുങ്ങി ഇല്ലാതാകുന്നതെന്ന് അഫ്രീദി പറഞ്ഞു.

പക്ഷെ വിപണിയും പണവുമാണ് എല്ലാം തീരുമാനിക്കുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അതുകൊണ്ടുതന്നെ അവരെന്ത് പറയുന്നുവോ അതേ നടക്കൂവെന്നും സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി വ്യക്തമാക്കി.

ഐപിഎല്ലിന് രണ്ടര മാസത്തെ സമയം അനുവദിക്കുമ്പോള്‍ ആ സമയത്ത് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും ഐസിസി ഷെഡ്യൂള്‍ ചെയ്യില്ല. ഇതോടെ എല്ലാ രാജ്യങ്ങളിലെ കളിക്കാര്‍ക്കും ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാകും. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് കായിക ബന്ധം വിച്ഛദിക്കപ്പെട്ട സാഹചര്യത്തില്‍ പാക് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാനാവില്ല.

കഴിഞ്ഞ ആഴ്ചയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്ലിന്‍റെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം ബിസിസിഐ റെക്കോര്‍ഡ് തുകക്ക് വിറ്റത്. ടിവി സംപ്രേഷണവകാശം വാള്‍ട്ട് ഡിസ്നിക്ക് കീഴിലുള്ള സ്റ്റാര്‍ സ്പോര്‍ട്സ് 23,575 കോടി രൂപക്കും ഡിജിറ്റല്‍ അവകാശം റിലയന്‍സിന് കീഴിലുള്ള വയാകോം 23,758 കോടി രൂപക്കും സ്വന്തമാക്കിയത്. അടുത്ത അ‍ഞ്ച് വര്‍ഷം ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകുമെനന്ന് ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button
error: