KeralaNEWS

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വന്‍ തട്ടിപ്പെന്ന് സര്‍ക്കാര്‍ കണ്ടെത്തല്‍

    സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിക്കുന്നത് പെൻഷൻ പദ്ധതികളാണ്. പെൻഷനും ആശ്രിത പെൻഷനും മറ്റുമായി 55 തരം പെൻഷനുകൾക്കായി സംസ്ഥാനം പ്രതിമാസം ചെലവിടുന്നത് 1500 കോടി രൂപയാണ്. കടക്കെണിയിൽ നട്ടം തിരിയുന്ന കേരളത്തിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ പെട്ട് പെൻഷൻ ലഭിക്കാത്ത ആളുകൾ കുറവാണ്.
പക്ഷേ ദരിദ്രരും പാവപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിൻ്റെ ജീവിതം പുലരുന്നത് സർക്കാർ നൽകുന്ന ക്ഷേമപെന്‍ഷനുകളിലൂടെയാണ്.
എന്നാൽ ഈ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു.
ഈ തട്ടിപ്പ് തടയുന്നതിനായി ബയോ മെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ധനവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരന്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നത് അടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നതും മരിച്ചവരുടെ പെന്‍ഷന്‍ ഏജന്‍റ് തട്ടിയെടുക്കുന്നതുമടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമൂഹ്യസുരക്ഷാ – ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമ്പോള്‍ ബയോ മെട്രിക് അടയാളം എടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

നാലായിരത്തോളം അനര്‍ഹര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നെന്നാണ് കണ്ടെത്തിയത്. ഇവരില്‍ രണ്ടും മൂന്നും പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഡിറ്റിലും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.

ശാരീരിക അവശതകളും മറ്റ് ബുദ്ധിമുട്ടുകളും ഉള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. എന്നാല്‍, ഗുണഭോക്താവ് മരിച്ചുപോയ കാര്യം മറച്ചുവച്ച്‌ ക്ഷേമപെന്‍ഷന്‍ തുക വിതരണം ചെയ്യുന്ന ചില ഏജന്‍റുമാര്‍ തട്ടിയെടുക്കുന്നെന്ന് എ.ജിയുടെ ഓഡിറ്റില്‍ കണ്ടെത്തിയതായി ധനവകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി.

Back to top button
error: