KeralaNEWS

ബിരിയാണി ചെമ്പിലെന്ത്? രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം, ആരോപണം തള്ളി മുഖ്യമന്ത്രി; ബിജെപിയെ ചൂണ്ടി സിപിഎം

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ പുച്ഛിച്ച് തള്ളിയ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില്‍ പ്രതികരിച്ചില്ല. ആരോപണം ഗുരുതരമാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പിണറായിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

സ്വപ്നസുരേഷിൻറെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യം മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പിന്നീട് ഇറക്കിയ വാർത്താകുറിപ്പിൽ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. പഴയ കാര്യങ്ങൾ തന്നെ കേസിലെ പ്രതിയെ കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇതിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല. അസത്യം പ്രചരിപ്പിച്ച് സർക്കാരിൻറെയും രാഷ്ട്രീയ നേതൃത്വത്തിനറെയും ഇച്ഛാശക്തി തകർക്കാനുള്ള ശ്രമം നടപ്പിലാവില്ലെന്നും പിണറായി പറഞ്ഞു.

പഴയവീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിച്ചത് ജനം പുച്ഛിച്ച് തള്ലുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അതേ സമയം സ്വപ്നയുടെ വെളിപ്പെടുത്തലോടെ ചാരമായ സ്വർണ്ണക്കടത്ത് -ഡോളർ കടത്ത് കേസ് വീണ്ടും സജീവമായി. മുഖ്യമന്ത്രിക്കെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ തെളിഞ്ഞില്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലേക്ക് നീങ്ങി.

സ്വപ്നക്ക് പിന്നിൽ ബിജെപിയാണെന്ന് പേരെടുത്ത് പറയാതെ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ചാണ് സിപിഎം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുന്നത്. അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നു എന്ന ആരോപണം നേരത്തെ സിപിഎം ഉയർത്തിയിര്രുന്നു. പ്രതിയുടെ ആരോപണമെന്ന് പറഞ്ഞ് തള്ളുന്ന സിപിഎമ്മിനെ സോളാർ കേസ് ഓർമ്മിപ്പിച്ച് മറുപടി നൽകുകയാണ് യുഡിഎഫ്. ഡോളർകടത്തിലെ ഉന്നതരുടെ പങ്കിനെ കുറിച്ച് സ്വപ്ന നേരത്തെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. പക്ഷെ ബിരിയാണി പാത്രത്തിലെ ഇടപാടിനെ കുറിച്ചുള്ള തുറന്ന് പറച്ചിൽ ഇതാദ്യം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലോടെ ഇടവേളക്ക് ശേഷം സ്വർണ്ണക്കടത്ത് സജീവമാകുന്നു.

Back to top button
error: