KeralaNEWS

വടം കെട്ടി ബാരിക്കേഡ് സ്ഥാപിച്ച് മുഖ്യമന്ത്രിയെ മാധ്യമങ്ങളില്‍നിന്ന് സംരക്ഷിച്ച് പോലീസ്‌

തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥർക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചു.

വൻ മാധ്യമപ്പടയാണ് സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണം തേടാനായി തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായിരുന്നത്. എന്നാൽ പതിവിന് വിപരീതമായി വടമിട്ട് കെട്ടി, ബാരിക്കേഡ് വച്ച് തിരിച്ച്, കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പുറത്തേക്ക് വന്നത്. മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാനാകുമായിരുന്നില്ല. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത് എന്ന് മാധ്യമപ്രവർത്തകർ പറയുമ്പോഴും കേട്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി പുറത്തേക്ക് നടന്നു. ഒരു വാക്ക് പോലും പ്രതികരിക്കാൻ തയ്യാറാകാതെയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയി.

Back to top button
error: