BusinessTRENDING

ഡീസല്‍, ഗ്യാസോലിന്‍ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് റിഫൈനറികള്‍

ഡീസല്‍, ഗ്യാസോലിന്‍ എന്നിവയുടെ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് ലോകമെമ്പാടുമുള്ള റിഫൈനര്‍മാര്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രസീല്‍ തുടങ്ങിയ വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് യുദ്ധം തകര്‍ത്ത യുക്രെയിന്‍, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങളിലേക്കും ക്ഷാമം പടരുന്നു. ഒപ്പം ഉയര്‍ന്ന വിലയും രാജ്യങ്ങളെ തളര്‍ത്തുകയാണ്.

ആഗോള ഇന്ധന ആവശ്യം കൊറോണക്ക് മുമ്പുള്ള തലത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍ ലോക്ക്ഡൗണ്‍, റഷ്യയ്ക്കെതിരായ ഉപരോധം, ചൈനയിലെ കയറ്റുമതി ക്വാട്ടകള്‍ എന്നിവ കാരണം ഡിമാന്‍ഡ് നിറവേറ്റാന്‍ റിഫൈനര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഇന്ധന ശുദ്ധീകരണ രാജ്യങ്ങളില്‍ രണ്ടാണ് ചൈനയും റഷ്യയും. ഇവ മൂന്നും നിലവില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന തലത്തിന് താഴെയാണ്. കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറത്തിറക്കി വില കുറയ്ക്കാനുള്ള ലോക സര്‍ക്കാരുകളുടെ ശ്രമത്തെ ഇത് തുരങ്കം വയ്ക്കുന്നു.

രണ്ട് വര്‍ഷം മുമ്പ്, കൊറോണ കാരണം ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധനം നിര്‍മ്മിക്കുന്നതിനുള്ള മാര്‍ജിനുകള്‍ നന്നേ കുറഞ്ഞിരുന്നു. റിഫൈനറികള്‍ ഇന്ധന ശുദ്ധീകരണ ശേഷി ഗണ്യമായി വെട്ടിക്കുറച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എങ്കിലും വീണ്ടെടുക്കല്‍ സാധ്യമായിട്ടില്ല. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ സമ്മര്‍ദ്ദം നിലനില്‍ക്കും. ഉയര്‍ന്ന വിലയും തുടരുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ആഗോള ശുദ്ധീകരണ ശേഷി 2021-ല്‍ പ്രതിദിനം 730,000 ബാരലായി കുറഞ്ഞു. ഇത് 30 വര്‍ഷത്തിനിടയിലെ ആദ്യത്തെ ഇടിവാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറയുന്നു. പ്രതിദിനം പ്രോസസ്സ് ചെയ്യുന്ന ബാരലുകളുടെ എണ്ണം ഏപ്രിലില്‍ 78 ദശലക്ഷം ബിപിഡി ആയി കുറഞ്ഞു. മെയ് 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. തുടര്‍ച്ചയായ ഏഴ് പാദങ്ങളില്‍ ഇന്ധന സ്റ്റോക്കുകള്‍ ഇടിഞ്ഞു. ഈ വര്‍ഷം ക്രൂഡ് ഓയിലിന്റെ വില 51 ശതമാനം ഉയര്‍ന്നപ്പോള്‍, യുഎസ് എണ്ണ ഫ്യൂച്ചറുകള്‍ 71 ശതമാനം ഉയര്‍ന്നു. യൂറോപ്യന്‍ ഗ്യാസോലിന്‍ ശുദ്ധീകരണ മാര്‍ജിനുകള്‍ അടുത്തിടെ ബാരലിന് 40 ഡോളറിലെത്തി.

Back to top button
error: