CrimeNEWS

മുൻമന്ത്രിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

നാന്ദേഡ്: മഹാരാഷ്ട്ര മുൻ മന്ത്രി ഡി പി സാവന്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി, വീട്ടുജോലിക്കാരിയുടെ തലയിൽ കളിത്തോക്ക് ചൂണ്ടി 50000 രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോ‌ടെയാണ് സംഭവം. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  ബീഡ് സ്വദേശിയായ സാഹിൽ മാനെ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കരിമ്പ് കൃഷി പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് ശിവാജിനഗർ ഏരിയയിലെ മുൻ മന്ത്രിയുടെ വീട്ടിൽ വന്നതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ പ്രവേശിച്ച ഇയാൾ വ്യാജ തോക്കെടുത്ത് വീട്ടുജോലിക്കാരിയുടെ തലയിൽ ഉന്നം പിടിച്ച് 50,000 രൂപ ആവശ്യപ്പെട്ടു. ബഹളം കേട്ട് മുൻമന്ത്രി അടുക്കളയിലെത്തി. ശബ്ദമുണ്ടാക്കി അയൽക്കാരെ വിളിച്ചുകൂട്ടിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വീടിനുള്ളിൽ അതിക്രമിച്ച് കടക്കൽ, ആയുധ നിയമം എന്നിവ പ്രകാരം മാനെക്കെതിരെ കേസെടുക്കുമെന്ന്  സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചന്ദ്രസെൻ ദെഹ്സ്മുഖ് പറഞ്ഞു.

Back to top button
error: