KeralaNEWS

നികുതി വരുമാനം കുറഞ്ഞതിന് പീഡിപ്പിക്കുന്നു; കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് സ്വർണ വ്യാപാരികൾ

കൊച്ചി: ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ. സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ചരക്ക് സേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

രാജ്യത്ത് സർക്കാരുകൾക്ക് അതിഭീമമായ നികുതി വരുമാന വളർച്ചയുണ്ടായ മേഖലയാണ് സ്വർണ വ്യാപാരം. ഈ മേഖലയെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കാനാണ് ചരക്ക് സേവന നികുതി വിഭാഗത്തിന്റെ നീക്കം. ഇതിനെ ശക്തമായി നേരിടുമെന്ന് എ കെ ജി എസ് എം എ സംസ്ഥാന സമിതി മുന്നറിയിപ്പ് നൽകി.

കള്ളക്കടത്ത് സ്വർണ്ണം പോകുന്ന വഴി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല. അതുമുഴുവൻ കേരളത്തിലെ ചെറുകിട സ്വർണ വ്യാപാരികളാണ് വിൽക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്ന സർക്കാർ നടപടിയെ സംസ്ഥാന കൗൺസിൽ അപലപിച്ചു. അഞ്ച് പവൻ സ്വർണ്ണം പോലും റിപ്പയർ ചെയ്യാൻ കൊണ്ടു പോകുന്ന കടയുടമയോ, ജീവനക്കാരനെയോ വരെ ജി എസ് ടി ഉദ്യോഗസ്ഥർ ചാടി വീണ് പിടിക്കുന്ന നിലയാണ്. ഇവരുടെ പക്കലെ സ്വർണം മുഴുവൻ പിടിച്ചെടുത്ത് മുഴുവൻ വിലയും പിഴയായി ചുമത്തുന്നത് നിയമ വിരുദ്ധ പ്രവണതയാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സ്വർണ വ്യാപാരികൾ കടകളടച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യുമെന്ന് യോഗം മുന്നറിയിപ്പു നൽകി.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പുതിയ സംസ്ഥാന പ്രസിഡൻറായി ഡോ ബി ഗോവിന്ദനെയും, ജനറൽ സെക്രട്ടറിയായി കെ സുരേന്ദ്രനെയും, ട്രഷററായി അഡ്വ എസ് അബ്ദുൽ നാസറിനെയും യോഗം തിരഞ്ഞെടുത്തു.

Back to top button
error: