IndiaNEWS

രാത്രി ഏഴിനുശേഷം സ്ത്രീകളെ ജോലി ചെയ്യിക്കരുത്, വനിതാ ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിച്ച് യോഗി സർക്കാർ

   ലക്നൗ: സ്ത്രീകളുടെ ജോലി സമയത്തില്‍ നിര്‍ണായക തീരുമനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് യോഗി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

സ്ത്രീ തൊഴിലാളി അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ, രാവിലെ 6 ന് മുമ്പും രാത്രി ഏഴിന് ശേഷവും ജോലി ചെയ്യാന്‍ ബാധ്യസ്ഥരല്ല. മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്താല്‍ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ സുരക്ഷയും തൊഴിലുടമ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.  മാത്രമല്ല ഇനിമുതല്‍ രാവിലെ ആറിന് മുമ്പും രാത്രി ഏഴിന് ശേഷവും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ല. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും ഉത്തരവ് പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ശുചിമുറി, കുടിവെള്ളം, വസ്ത്രം മാറാനുള്ള മുറി എന്നീ സൗകര്യങ്ങൾ ഉറപ്പാക്കണം. നാലു സ്ത്രീകളെങ്കിലും ഉണ്ടെങ്കിലേ രാത്രിയിൽ ജോലി ചെയ്യിക്കാവൂ. ലൈംഗിക അതിക്രമം തടയാനുള്ള നടപടികൾ സ്വീകരിക്കണം. സ്ത്രീകളുടെ രാത്രിജോലി സംബന്ധിച്ചു പ്രതിമാസ റിപ്പോർട്ട് ഫാക്ടറി ഇൻസ്പെക്ടർക്കു കൈമാറണമെന്നും സർക്കാർ വ്യക്തമാക്കി.

Back to top button
error: