KeralaNEWS

ചേർത്തല എസ്.എച്ച് നഴ്സിങ് കോളജ് സെൻട്രൽ ജയിലിനു സമാനം. അധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കൽ, ശുചിമുറി വൃത്തിയാക്കൽ, ലൈംഗിക അധിക്ഷേപം: വൈസ് പ്രിന്‍സിപ്പലിൻ്റെ ക്രൂരതകൾക്ക് അന്ത്യമില്ല

ചേര്‍ത്തല: എസ്‌.എച്ച്‌ നഴ്‌സിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്‌സിംഗ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാധിക്ഷേപം നടത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അധ്യാപകരുടെ ചെരുപ്പും ഓപ്പറേഷന്‍ തിയ്യറ്ററിലെ ശുചിമുറിയും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിച്ചു, ഒരുമിച്ച്‌ നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നു, ദിവസേന പ്രാര്‍ത്ഥനാചടങ്ങുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും.
റിപ്പോര്‍ട്ട് സംബന്ധിച്ച്‌ പത്താം തിയതി യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാലയും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്.

കേളജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച്‌ ഒരു വിദ്യാര്‍ത്ഥി നഴ്‌സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്‌സിംഗ് കൗണ്‍സിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് വിവരം. വെള്ളിയാഴ്ച നഴ്‌സിംഗ് കൗണ്‍സിലിന്റെ മൂന്ന് പ്രതിനിധികള്‍ കോളജില്‍ എത്തി പരിശോധന നടത്തി. വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഞെട്ടിക്കുന്ന വിവരങ്ങളാണ് മൊഴി എടുപ്പിൽ ലഭിച്ചത്.

Back to top button
error: