NEWS

” ഓവർ ഓവർ”, പോലീസിന്റെ വയര്‍ലസ് സംവിധാനത്തെപ്പറ്റി അറിയാം

⭐വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ എന്തിനാണ് ഇടക്കിടെ “ഓവര്‍” എന്ന്‍ പറയുന്നത്? മൊബൈൽ ഫോണിനെ അപേക്ഷിച്ച്‌ വയര്‍ലസ്സിനുള്ള മെച്ചം എന്താണ്? കേരള പൊലീസ് ഉപയോഗിക്കുന്ന ‍ഡിഎംആര്‍ കമ്യൂണിക്കേഷന്റെ പ്രത്യേകതകൾ ഏതെല്ലാം?
പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും “ഓവര്‍ ഓവര്‍” എന്ന പറച്ചിലും. അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ ഉപകരണത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്.ഇപ്പോൾ കല്യാണങ്ങൾക്കും , മറ്റു ചടങ്ങുകൾക്കും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ ഒക്കെ വയർലെസ്സ് സെറ്റുകൾ പരക്കെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വ്യവസായ ശാലകളിലും , ദുരന്ത നിവാരണത്തിനും ആശയ വിനിമയത്തിന് വയർലെസ്സ് സെറ്റുകൾഉപയോഗിക്കുന്നു.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും , ടൂ-വേ റേഡിയോ പ്രവര്‍ത്തിക്കുന്നത് half-duplex മോഡിലും ആണെന്ന്‍ സാങ്കേതികമായി പറയും. അത് മനസിലാക്കാന്‍ നമ്മളെങ്ങനെയാണ് സന്ദേശങ്ങള്‍ ഈ ഉപകരണങ്ങള്‍ വഴി കൈമാറുന്നത് എന്ന്‍ നോക്കാം.
നമ്മുടെ ശബ്ദത്തിനെ സ്വീകരിച്ച് സമാനമായ ഒരു വൈദ്യുത തരംഗമാക്കി മാറ്റുകയാണ് ഇവ ആദ്യം ചെയ്യുക. ഈ തരംഗം വളരെ ഊര്‍ജനില കുറഞ്ഞത് ആയതിനാല്‍ ഇതിനെ നേരിട്ട് പ്രേഷണം (transmit) ചെയ്യാന്‍ കഴിയില്ല. വാഹകതരംഗം (carrier wave) എന്ന്‍ വിളിക്കുന്ന ഊര്‍ജ്ജനില കൂടിയ തരംഗങ്ങളുടെ മേലെ ഈ സന്ദേശതരംഗത്തെ പതിപ്പിച്ച് ആ തരംഗത്തെയാണ് transmit ചെയ്യുന്നത്. ഇങ്ങനെ സന്ദേശത്തെ കാരിയര്‍ തരംഗത്തിന് മേലെ പതിപ്പിക്കുന്ന പ്രക്രിയയെ modulation എന്ന്‍ വിളിക്കും. FM, AM എന്നൊക്കെ പറയുന്നതിലെ ‘M’ ഈ modulation-നെയാണ് സൂചിപ്പിക്കുന്നത്. ഈ കാരിയര്‍ തരംഗങ്ങളുടെ frequency-യെ കമ്യൂണിക്കേഷന്‍ ഭാഷയില്‍ ഒരു ചാനല്‍ എന്നാണ് വിളിക്കുക. Red FM-ഉം , Club FM-ഉം സാങ്കേതിമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‍ ചോദിച്ചാല്‍, അവിടെ നിന്നും ശബ്ദതരംഗങ്ങളെ നിങ്ങളുടെ അടുത്തേക്ക് ‘കയറ്റിവിടാന്‍’ അവര്‍ ഉപയോഗിയ്ക്കുന്ന കാരിയര്‍ തരംഗത്തിന്റെ frequency-യിലാണ് ആ വ്യത്യാസം. തിരുവനന്തപുരത്തെ കാര്യം നോക്കിയാല്‍ Red FM-ല്‍ നിന്നുള്ള ശബ്ദം നിങ്ങളുടെ അടുത്ത് എത്തുന്നത് 93.5 MHz frequency ഉള്ള ഒരു തരംഗത്തില്‍ ആണെങ്കില്‍, Club FM-ല്‍ നിന്നും അത് വരുന്നത് 94.3 MHz ഉള്ള മറ്റൊരു തരംഗത്തില്‍ ആയിരിയ്ക്കും.
വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന ഏതാണ്ട് എല്ലാ ഉപകരണങ്ങളും ഇങ്ങനെ കാരിയര്‍ തരംഗങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഉപകരണവും ഉപയോഗിക്കുന്ന frequency range വ്യത്യാസപ്പെടും. മൊബൈല്‍ ഫോണും, റേഡിയോയും, ടീ. വീ.യും എല്ലാം വെവ്വേറെ frequency band-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. വെവ്വേറെ ഫ്രീക്വെന്‍സികള്‍ ആയതിനാല്‍ അവ തമ്മില്‍ കൂടിപ്പിണഞ്ഞു (interference) പ്രശ്നമാകില്ല.
ടൂ-വേ റേഡിയോയും , മൊബൈല്‍ ഫോണും ഇതേ പ്രക്രിയ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസമുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ ഒരേ സമയം രണ്ടു കാരിയര്‍ തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്- ഒരെണ്ണം സന്ദേശം നിങ്ങളിലേക്ക് എത്തിക്കാനും (receive) , മറ്റൊന്ന് നിങ്ങളില്‍ നിന്ന് സന്ദേശം പുറത്തേക്ക് കൊണ്ടുപോകാനും (transmit). ഇവ രണ്ടും വേറെ frequency-കള്‍ ആയതിനാല്‍ ഇവ തമ്മില്‍ interfere ചെയ്യില്ല. അതുകൊണ്ട് തന്നെ ഒരേസമയം receive ചെയ്യാനും , transmit ചെയ്യാനും സാധിയ്ക്കും. ഇതാണ് full-duplex mode.
പക്ഷേ ടൂ-വേ റേഡിയോയെ സംബന്ധിച്ച് transmit ചെയ്യാനും receive ചെയ്യാനും ഒരേ frequency തന്നെയാണ് ഉപയോഗിക്കുന്നത്  .
ഇതാണ് half-duplex mode. ഇതിന്റെ ഫലമായി ഒരറ്റത്ത് നിന്നുള്ള സന്ദേശം പൂര്‍ണമാകുന്നതിന് മുന്നേ മറ്റേയറ്റത്ത് നിന്ന് transmission ഉണ്ടായാല്‍ അത് പ്രശ്നമാകും. അതിനാല്‍ ടൂ-വേ റേഡിയോയില്‍ ഒരേ സമയം transmit ചെയ്യാനും , receive ചെയ്യാനും സാധിക്കില്ല. ടൂ-വേ റേഡിയോ ഉപയോഗിക്കുമ്പോള്‍ സന്ദേശം അയച്ചുകൊണ്ടിരിക്കുന്ന ആള്‍ തന്റെ സന്ദേശം പൂര്‍ത്തിയായി എന്ന്‍ അറിയിച്ച ശേഷമേ മറ്റേയറ്റത്തുള്ള ആള്‍ തന്റെ transmission തുടങ്ങാന്‍ പാടുള്ളൂ. സ്വന്തം സന്ദേശം പൂര്‍ത്തിയായി എന്ന്‍ അറിയിക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ സര്‍വ സാധാരണമായി ഉപയോഗിയ്ക്കുന്ന വാക്കാണ് “ഓവര്‍”. ഒരാള്‍ “ഓവര്‍” പറഞ്ഞുകഴിഞ്ഞാല്‍ മാത്രമേ മറ്റെയാള്‍ സംസാരിച്ച് തുടങ്ങൂ. റേഡിയോ വാര്‍ത്താവിനിമയങ്ങളില്‍ വ്യക്തത കൂട്ടുന്നതിനായി Military, Police, Civil Aviation, Fire safety തുടങ്ങിയ രംഗങ്ങളില്‍ ഇത്തരം കുറെ ഏറെ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. അതിനെ Voice procedure എന്ന്‍ പറയും. ഹോളിവുഡ് മിലിറ്ററി സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന Roger that, Copy that, Affirmative തുടങ്ങിയ വാക്കുകള്‍ എല്ലാം voice procedure കോഡുകള്‍ ആണ് .
ഇന്ന്‍ മൊബൈല്‍ ഫോണുകള്‍ ഇത്രയും സര്‍വസാധാരണമായ സമയത്തും ഈ ‘പഴഞ്ചന്‍’ സാധനം ഉപയോഗിക്കുന്നതിന്റെ ആവശ്യമെന്താണ് എന്ന്‍ സംശയിക്കാന്‍ സാധ്യതയുണ്ട്. ശരിയാണ്, മൊബൈല്‍ ഫോണിന് പകരമാകാന്‍ പല കാര്യങ്ങളിലും ടൂ-വേ റേഡിയോയ്ക്ക് സാധിക്കില്ല. പക്ഷേ പ്രകൃതി-ദുരന്തങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും, യുദ്ധസമയത്തെ സൈനികരുടെ സന്ദേശ കൈമാറ്റവും ഒക്കെ പോലെ ഇന്നും ടൂ-വേ റേഡിയോ ഉപയോഗിക്കപ്പെടുന്ന ആവശ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. ഏറ്റവും പ്രധാനം, ടൂ-വേ റേഡിയോ വളരെ പെട്ടെന്ന് കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഒന്നാണ് എന്നതാണ്. നബര്‍ ഡയല്‍ ചെയ്യേണ്ട കാര്യമില്ല .ഒരു ബട്ടണ്‍ അമര്‍ത്തി നേരിട്ടു സംസാരം തുടങ്ങാം. അതേ ചാനലില്‍ (frequency-യില്‍ ) പ്രവര്‍ത്തിക്കുന്ന എല്ലാ ടൂ-വേ ഹാന്‍ഡ്സെറ്റുകളിലും ഒരേ സമയം സെക്കന്‍റുകള്‍ക്കുള്ളില്‍ ആ സന്ദേശം എത്തുകയും ചെയ്യും. ‘line-busy’ എന്നൊരു കാര്യമില്ല. സെല്‍ ഫോണിനെ അപേക്ഷിച്ച് out-of-range ആകുന്ന പ്രശ്നവും വളരെ കുറവാണ്. ഇതിനൊക്കെ പുറമേ ഇവ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ ചെലവും- മാസാമാസം ബില്ല് അടയ്ക്കുന്ന കാര്യമില്ല.
കാൽ നൂറ്റാണ്ടായി കേരള പൊലീസ് ആശയ വിനിമയം നടത്തിയിരുന്ന പഴഞ്ചന്‍ അനലോഗ്
വയര്‍ലസ് സെറ്റുകള്‍ക്ക് പകരം  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ കമ്യൂണിക്കേഷൻ ‍(ഡിഎംആര്‍ കമ്യൂണിക്കേഷന്‍) ആധുനിക വയര്‍ലസ് സെറ്റുകള്‍ നൽകിയിട്ടുണ്ട്. മോട്ടറോള അടക്കമുള്ള കമ്പനികളാണ് നിർമാതാക്കൾ. നിലവിലെ വയര്‍ലസ് സെറ്റുകളില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് ഡിഎംആര്‍ കമ്യൂണിക്കേഷന്‍. അനലോഗ് സംവിധാനത്തിലായതിനാല്‍ ഇപ്പോഴുള്ള വയര്‍ലസ് സംഭാഷണങ്ങള്‍ പുറത്തു നിന്നുള്ളവര്‍ക്കു കേള്‍ക്കാനാകും. അതേ തരംഗദൈർഘ്യമുള്ള സെറ്റോ , റേഡിയോയോ ഉണ്ടായാൽ സംഭാഷണം ആർക്കും ചോർത്താനാവും.ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ ഇതു സാധിക്കില്ല. സംഭാഷണങ്ങളും , സന്ദേശങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. കാരണം
സംഭാഷണം കോഡ് ചെയ്താണു ഇത്തരം വയർലെസ് സെറ്റിൽനിന്നു പുറത്തേക്കു പോകുന്നത് . അതിനാൽ ചോർത്താനും , മറ്റുള്ളവർക്കു കേൾക്കാനും കഴിയില്ല. സംഭാഷണത്തിനു മൊബൈല്‍ ഫോണിലേതു പോലെ വ്യക്തത ഉണ്ടാകും. പൊലീസ് ഉദ്യോഗസ്ഥനോ , വാഹനമോ ഏതു ഭാഗത്താണെന്നു ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയും. പൊലീസ് വാഹനത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഡിഎംആര്‍ സംവിധാനത്തിലൂടെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യാം.ഏതു സെറ്റിൽനിന്ന് ആര്, എവിടെനിന്നു വിളിക്കുന്നു എന്നു കൺട്രോൾ റൂമിൽ അറിയാം. സെറ്റ് കയ്യിലുള്ളവർക്കും ഉറവിടം സ്ക്രീനിൽ കാണാം. ഒരു വിവരം ലഭിച്ചാൽ പൊലീസ് സംഘം എത്ര മിനിറ്റിനകം സ്ഥലത്തെത്തിയെന്നും അറിയാം.
നിലവിലുള്ള അനലോഗ് വയർലെസ് സൈറ്റുകളിൽ ട്രാഫിക്കിനും , ക്രമസമാധാനത്തിനും മറ്റു വിഭാഗങ്ങള്‍ക്കുമെല്ലാം പ്രത്യേകം ഫ്രീക്വന്‍സികളാണ് ഉപയോഗിക്കുന്നത്. ഫ്രീക്വന്‍സിക്കായി ആറു കോടിയോളം രൂപയാണ് വര്‍ഷംതോറും  കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു നൽകുന്നത്. ഈ പ്രശ്നങ്ങൾ മറികടക്കുന്നതാണ്  പുതിയ ഡിഎംആർ സാങ്കേതികവിദ്യ . ഒരു ഫ്രീക്വൻസിയിൽ രണ്ട് ആശയവിനിമയമാകാം.ഇതു വഴി കേന്ദ്ര സർക്കാരിനു വർഷം തോറും ഫ്രീക്വൻസി ഇനത്തിൽ നൽകുന്ന തുക പകുതിയാകും.
പുതിയ സംവിധാനത്തിൽ  ചുരുക്കം ഫ്രീക്വന്‍സികളില്‍ ആശയവിനിയമം സാധ്യമാകുന്നത് കൊണ്ട് ഓരോ തസ്തികയിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി സംസാരിക്കുന്നതിനും ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ സംവിധാനമുണ്ട്. നിലവിലെ വയര്‍ലസുകളില്‍ ഇതിനു സാധിക്കില്ല. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജില്ലയ്ക്കു പുറത്താണെങ്കിലും ഡിഎംആര്‍ കമ്യൂണിക്കേഷനിലൂടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താം. പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി സംസാരിക്കാം. കമ്മിഷണർക്കു വേണമെങ്കിൽ എസ്ഐമാരുമായി മാത്രമായും , ഡിസിപിക്ക് എസിമാരുമായും സംസാരിക്കാം.
സെറ്റ് നിശ്ചിത സമയത്തിലേറെ പ്രവർത്തിക്കാതിരുന്നാലോ , മറിഞ്ഞുവീണു കിടന്നാലോ കൺട്രോൾ റൂമിൽ അലർട്ട് ലഭിക്കും. ഉപയോഗിക്കുന്നയാൾക്ക് അപകടം പറ്റിയതായി അതുവഴി മനസ്സിലാക്കാം.
കളഞ്ഞുപോവുകയോ , മോഷ്ടിക്കപ്പെടുകയോ ചെയ്താൽ റിമോട്ട് കില്ലിങ് വഴി പ്രവർത്തനരഹിതമാക്കാം. തിരികെ ലഭിക്കുമ്പോൾ വീണ്ടും പ്രവർത്തിപ്പിക്കാം.
ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ ഫോട്ടോ എടുക്കാനും , എസ്എംഎസ് അയയ്ക്കാനും , ഗ്രൂപ്പ് കോളിനും , ചിത്രങ്ങൾ, വോയ്സ് മെസേജ്, ഡേറ്റ എന്നിവ കൈമാറാനുള്ള സംവിധാനമുണ്ട്. കേരള പൊലീസിന്റെ ക്രൈംമാപ്പിങ് സംവിധാനവുമായി പുതിയ സംവിധാനത്തെ സംയോജിപ്പിക്കുന്നുണ്ട്.  ഡിഎംആര്‍ കമ്യൂണിക്കേഷന്റെ ഏറ്റവും ആധുനിക പതിപ്പാണ് (ടയര്‍ ത്രീ–മൂന്നാം ശ്രേണി)കേരള പൊലീസ് പരീക്ഷിക്കുന്നത്.  ഇന്ത്യയിലാദ്യമായി ഡിഎംആറിന്റെ (ഡിജിറ്റൽ മൊബൈൽ റേഡിയോ ) ടയർ 3 സാങ്കേതികവിദ്യ കേരള പൊലീസിലാണു നടപ്പിലാക്കുന്നത്.പഴയ അനലോഗ് പതിപ്പുകള്‍ ഡല്‍ഹി, മഹാരാഷ്ട്ര പൊലീസ് സേനകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

Back to top button
error: