NEWSWorld

അയര്‍ലന്‍ഡ് ലയന മുറവിളിക്ക് ആക്കം കൂട്ടി ഷിന്‍ ഫെയ്ന്‍ ജയം

ബെൽഫാസ്റ്റ്: യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയായ ഷിൻ ഫെയ്ൻ ഐക്യ അയർലൻഡിനായുള്ള ശ്രമം സജീവമാക്കി. 90 സീറ്റുകളിൽ 27 സീറ്റിൽ ഷിൻ ഫെയ്ൻ പാർട്ടി വിജയിച്ചു. പാർട്ടി നേതാവ് മിഷേൽ ഒനീൽ ഫസ്റ്റ് മിനിസ്റ്ററാകും.

ബ്രിട്ടിഷ് അനുകൂല ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് (ഡിയുപി) 24 സീറ്റുണ്ട്.മിതവാദികളായ അലയൻസ് പാർട്ടിക്ക് 17 സീറ്റുണ്ട്. ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർ‌ലൻഡും ഒരുമിച്ച് ഒരു രാജ്യമാകണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ഘടകമായ ഷിൻ ഫെയ്ൻ. അയർലൻഡ് ഏകീകരണം സംബന്ധിച്ച സംവാദം ഉടൻ ആരംഭിക്കണമെന്ന് ഷിൻ ഫെയ്ൻ അധ്യക്ഷയും നിലവിലെ സെക്കൻഡ് മിനിസ്റ്ററുമായ മിഷേൽ ഒനീൽ ആവശ്യപ്പെട്ടു.

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിന് മാസങ്ങളെടുക്കും. വിജയിച്ച കക്ഷികൾ ധാരണയിലെത്തി എത്രയും വേഗം സർക്കാരുണ്ടാക്കണമെന്ന് ബ്രിട്ടിഷ്, ഐറിഷ് സർക്കാരുകൾ അഭ്യർഥിച്ചു. ഷിൻ ഫെയ്ൻ വിജയത്തെ സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റേർജിയൻ സ്വാഗതം ചെയ്തു. ബ്രിട്ടനിൽ നിന്നു വിട്ടുപോകാൻ സ്കോട്‍ലൻഡിനും താൽപര്യമുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടത് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.

Back to top button
error: