IndiaNEWS

ഈദ് ആഘോഷത്തിനിടെ ബിരിയാണിക്കൊപ്പം യുവാവ് വിഴുങ്ങിയത് 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ

ചെന്നൈ: സുഹൃത്തിന്റെ വീട്ടില്‍ ഈദ് ആഘോഷിക്കുന്നതിനിടെ ബിരിയാണിക്കൊപ്പം 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങി യുവാവ്. ചെന്നൈ സ്വദേശിയായ 32 കാരനാണ് ആഭരണങ്ങൾ വിഴുങ്ങിയത്.

കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. വിരുന്ന് കഴിഞ്ഞ് അതിഥികളെല്ലാം പോയതിന് ശേഷം വീട്ടുടമസ്ഥ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഒരു ഡയമണ്ട് നക്‌ലേസ്, സ്വർണ ചെയിൻ, ഡയമണ്ട് പെൻഡന്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. തുടർന്ന് വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവതിയുടെ ബോയ്ഫ്രണ്ട് കൂടിയായ യുവാവ് ആഭരണങ്ങൾ വിഴുങ്ങിയതായി കണ്ടെത്തിയത്.

പിറ്റേ ദിവസത്തെ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇയാളുടെ വയറ്റിൽ സ്‌കാനിങ് നടത്തുകയും ആഭരണങ്ങൾ വയറ്റിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

വയറ്റിൽ കുടുങ്ങിയ ആഭരണങ്ങളെടുക്കാൻ  ഡോക്ടർമാർ ഇയാൾക്ക് എനിമ നൽകി. 95,000 രൂപയുടെ ഡയമണ്ട് നക്‌ലേസും 25,000 രൂപയുടെ സ്വർണവും കണ്ടെടുത്തു. എന്നാൽ പെൻഡന്റ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പെൻഡന്റ് പുറത്തിറക്കാനുള്ള മരുന്നുകൾ ഡോക്ടർമാർ നൽകിയതായാണ് റിപ്പോർട്ട്.

എന്നാൽ കുറ്റകൃത്യം നടത്തിയ സമയത്ത് ഇയാൾ മദ്യപിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യലഹരിയിൽ ചെയ്തതാണെന്ന് മനസിലാക്കിയ ശേഷം യുവതി പരാതി പിൻവലിച്ചു.

Back to top button
error: