NEWSWorld

‘കീവിലെ പ്രേത’ത്തിന് യുദ്ധമുഖത്ത് വീരമൃത്യു

കീവ്: യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ പടയുടെ പേടിസ്വപ്‌നമായിരുന്ന ”കീവിലെ പ്രേത”ത്തിനു വീരമൃത്യു. ജന്മനാടിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പ്രേതം നിലത്തുവീഴ്ത്തിയത് നാല്‍പ്പതോളം റഷ്യന്‍ വിമാനങ്ങളെന്ന് അവകാശവാദം!

റഷ്യയ്ക്കു കനത്ത ആഘാതമേല്‍പ്പിച്ച ”പ്രേതം” യുക്രൈന്റെ മണ്ണില്‍ വീരചരമമടഞ്ഞതു മാര്‍ച്ച് പകുതിയോടെയാണെന്ന് െടെംസ് ഓഫ് ലണ്ടനാണു റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതനായ പോരാളിയുടെ വിശദാംശങ്ങളും പുറത്തുവിട്ടു. 29 വയസുകാരനായ മേജര്‍ സ്‌റ്റെപാന്‍ തരബാള്‍ക്കയാണ് കീവിലെ പ്രേതമായി കരുത്തരായ എതിരാളികളെ ചെറുത്ത് നാടിന്റെ വീരനായകനായത്. മിഗ്-29 വിമാനത്തിന്റെ െപെലറ്റായ തരബാള്‍ക്ക മാര്‍ച്ച് 13 നുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവീരനായ െപെലറ്റിനെ യുക്രൈന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഗോള്‍ഡന്‍ സ്റ്റാര്‍ നല്‍കി ആദരിച്ചു. ഇതിനു പുറമേ ഹീറോ ഓഫ് യുക്രൈന്‍ ബഹുമതിയും സമ്മാനിച്ചു. തരബാള്‍ക്കയുടെ ഹെല്‍മെറ്റും പടച്ചട്ടയും അടക്കമുള്ളവ ലണ്ടനില്‍ ലേലത്തിനു വയ്ക്കാനാണു പദ്ധതിയെന്നു ദ് െടെംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യദിനംതന്നെ 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്താണ് തരബാള്‍ക്ക വാര്‍ത്തകളില്‍ ഇടംനേടിയത്. അജ്ഞാതനായ െപെലറ്റിന്റെ ധീരോദാത്തതയെ പ്രകീര്‍ത്തിച്ച് യുക്രൈന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ രംഗത്തെത്തിയതോടെ ”കീവിലെ പ്രേത”മെന്ന അപരനാമം തദ്ദേശീയര്‍ ചാര്‍ത്തി നല്‍കി. അഞ്ചിലധികം ശത്രുവിമാനങ്ങളെ തകര്‍ക്കുന്നതില്‍ നിപുണനായ െപെലറ്റിനു നല്‍കുന്ന എയ്‌സ് പട്ടവും റഷ്യക്കെതിരായ പോരാട്ടം അദ്ദേഹത്തിനു സമ്മാനിച്ചു. യുക്രൈന്റെ ആകാശത്ത് റഷ്യന്‍ മുന്നേറ്റം ദുഷ്‌കരമാക്കുന്ന ”പ്രേതം” സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന പ്രചാരണവും വ്യാപകമായിരുന്നു. ഇതൊക്കെയാണെങ്കിലും റഷ്യന്‍ പടയ്ക്ക് ”പ്രേതം” ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

ഒപ്പം ഇരമ്പിയെത്തിയ ശത്രുസേനയെ പ്രതിരോധിക്കുന്നതില്‍ യുക്രൈന്‍ സേനയ്ക്ക് ആത്മവിശ്വാസവും പകരുന്നതായി ”പ്രേത”കഥകള്‍. പടിഞ്ഞാറന്‍ മേഖലയിലെ കൊറോലിവ്കയെന്ന ഗ്രാമത്തിലെ തൊഴിലാളി കുടുംബത്തില്‍നിന്നാണ് തരബാള്‍ക്ക യുക്രൈന്‍ വ്യോമസേനയില്‍ അംഗമാകുന്നത്. യുദ്ധവിമാനം പറത്തുകയെന്ന ബാല്യകാല മോഹമാണ് മുതിര്‍ന്നപ്പോള്‍ യാഥാര്‍ഥ്യമാക്കിയത്. ഇരുപത്തൊന്‍പതു വയസില്‍ പൊലിഞ്ഞ യുദ്ധവീരന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. യുദ്ധമുഖത്തെ മകന്റെ അന്ത്യയാത്ര സംബന്ധിച്ച വിശദാംശങ്ങളൊന്നും യുക്രൈന്‍ െസെനികനേതൃത്വം തങ്ങള്‍ക്കു െകെമാറിയിട്ടില്ലെന്ന് തരബാള്‍ക്കയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെങ്കിലും മടങ്ങിവന്നില്ലെന്ന വിവരം മാത്രമാണു ലഭിച്ചതെന്നും അവര്‍ വിശദീകരിച്ചു.

Back to top button
error: