IndiaNEWS

പട്യാലയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

പട്യാല: പഞ്ചാബിലെ പട്യാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് അയവ്. സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന മൊെബെല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ശിവസേനാ (ബാല്‍ താക്കറെ) പ്രവര്‍ത്തകരും ഖാലിസ്ഥാന്‍ അനുകൂലികളും തമ്മിലാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവായ ഹരീഷ് സിംയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂലികളുടെ നേതാവായ കേസിലെ മുഖ്യപ്രതി ഒളിലാണെന്നു പോലീസ് അറിയിച്ചു. അതേസമയം, പട്യാല സംഭവത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നു ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി അറിയിച്ചു. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഐജി, പട്യാല എസ്.എസ്.പി, എസ്.പി. എന്നിവരെ സ്ഥലം മാറ്റി. മുഖ്‌വിന്ദര്‍ സിങ് ചിന്ന, ദീപക് പരീഖ്, വസീര്‍ സിങ് എന്നിവര്‍ക്ക് പകരം ചുമതല നല്‍കി. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഡി.ജി.പിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നഗരത്തിലെ കാളീ ക്ഷേത്രത്തിനു സമീപം ശിവസേനയുടെ നേതൃത്വത്തില്‍ നടത്തിയ ഖാലിസ്ഥാന്‍വിരുദ്ധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
മാര്‍ച്ചില്‍ ഖാലിസ്ഥാന്‍ മുര്‍ദാബാദ് വിളി ഉയര്‍ന്നതോടെ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രദേശത്ത് തടിച്ചുകൂടുകയും പിന്നീട് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. രണ്ടു ഭാഗത്തുമുള്ള പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും വാള്‍ വീശുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. സംഘര്‍ഷത്തിനു പിന്നാലെ പ്രദേശത്തു പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെ െവെകുന്നേരം വരെ തുടര്‍ന്നു. അതുവരെ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരുന്നു.

 

Back to top button
error: