KeralaNEWS

കരുനാഗപ്പള്ളിയിലെ ‘രശ്മി ഹാപ്പി ഹോം’ തല്ലിത്തകര്‍ത്തത് കെട്ടിട ഉടമ ഇബ്രാഹിം കുട്ടിയെന്ന് ആരോപണം

രുനാഗപ്പള്ളി: പുള്ളിമാന്‍ ജംക്‌ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് സ്ഥാപനം ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. ഇതിനു പിന്നില്‍ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമയെന്ന് ആരോപണം. കട ഒഴിയാത്തതിനാല്‍ കെട്ടിട ഉടമ ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയതെന്ന് കടയുടമ രവീന്ദ്രന്‍ പറയുന്നു. പൊലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കടയുടമയുടെ പരാതി. ഇതോടെ, ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാണ്.

ഏഴു വര്‍ഷമായി പുള്ളിമാന്‍ ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉപകരണങ്ങള്‍ തകര്‍ത്തതിലൂടെ ഉണ്ടായിരിക്കുന്നത്. കടയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറി ഇലക്‌ട്രോണിക് സാധനങ്ങളും ഇന്റീരിയര്‍ വര്‍ക്കുകളും നശിപ്പിച്ചു. സി.സി.ടി.വിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്‌ട്രോണിക് സാധനങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുന്‍ഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാല്‍, കട പൂര്‍ണമായും ഒഴിയണമെന്ന് കെട്ടിടം ഉടമ ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് അക്രമ സംഭവം ഉണ്ടായത്. ഒരു മണിക്കൂറിലേറെ അക്രമികള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് കടയുടമ രവീന്ദ്രൻ പറയുന്നത്.

Back to top button
error: