NEWSWorld

പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ രാഷ്ട്രീയ ഭാവിയുടെ വിധി നിര്‍ണയിക്കുന്ന ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. സുപ്രീംകോടതിയുടെ അര്‍ദ്ധരാത്രിയിലുള്ള ഇടപെടലുകള്‍ ഭയന്നാണ് ഇരുവരും രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്പീക്കറായി അയാ സാദ്ദിഖിനെ ചുമതലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവിശ്വാസ പ്രമേയ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ വോട്ടെടുപ്പ് നടക്കും. രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.

അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാന്‍ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്.

അര്‍ധരാത്രി വരെ അവിശ്വാസ വോട്ടെടുപ്പിനായി കാത്തിരിക്കാമെന്നാണ് കോടതിയുടെ നിലപാട്. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ കോടതിയില്‍ പ്രത്യേക സിറ്റിം?ഗ് നടത്തും. ഈ സാഹചര്യത്തിലാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചത്. അതേസമയം, രാവിലെ പങ്കെടുക്കാതിരുന്ന ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ദേശീയ അസംബ്ലിയിലെത്തിയിട്ടുണ്ട്. തനിച്ചാണെങ്കിലും പൊരുതുമെന്നാണ് ഇമ്രാന്റെ നിലപാട്. അവിശ്വാസ വോട്ടെടുപ്പ് ഉടനെയുണ്ടാകുമെന്നും സൂചനയുണ്ട്. സൈനിക മേധാവിയെ പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇമ്രാന്‍ ഖാന്‍ തള്ളി.

അവിശ്വാസ വോട്ടെടുപ്പെന്ന സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഇമ്രാന്‍ഖാന്‍, കെട്ടിയിറക്കപ്പെടുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാനെതിരെ ദേശീയ അസംബ്ലിയിലും പുറത്തും പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്. ദേശീയ അസംബ്ലിക്ക് പുറത്ത് വന്‍ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. ഇതിനിടെ പാക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കത്തില്‍ പ്രതിപക്ഷം കക്ഷി ചേര്‍ന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയില്‍ വിമര്‍ശിച്ചു.

ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാന്‍ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎല്‍എന്‍ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികള്‍ കെട്ടിയിരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.

 

Back to top button
error: