NEWSWorld

അധിനിവേശത്തിനിടെ ബലാത്സഗവും; റഷ്യക്കെതിരേ ഗുരുതര ആരോപണങ്ങള്‍

കീവ്: യുക്രൈനിലെ കീവില്‍ നിന്നുള്‍പ്പടെ റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. റഷ്യന്‍ പട്ടാളത്തിനെതിരേ ഗുരുതര ആരോപണവുമായി യുക്രൈന്‍ എം.പി രംഗത്തെത്തി. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തതായും സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തുകയും ചെയ്തതായി യുക്രൈന്‍ എം.പി. ലെസിയ വാസിലെങ്ക് ആരോപിച്ചു.

പത്തുവയസ്സ് പോലും പിന്നിടാത്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് കുറിച്ചു.

ഈ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കീവിന് സമീപത്തെ ബുച്ചയില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.

ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് തളര്‍ന്നിരിക്കുകയാണെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു. നേരത്തെ യുക്രൈന്‍ ഭരണകൂടവും റഷ്യ സാധാരണ പൗരന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതായി ആരോപിച്ചിരുന്നു. ബുച്ചയില്‍ നിന്ന് മാത്രം 410 യുക്രൈന്‍ പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തിയതായ വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.

 

Back to top button
error: