പാലക്കാട്: പകല്‍ സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടെത്തും, രാത്രിയില്‍ തൊഴുത്തുകളില്‍ നിന്ന് പശുക്കളെ കടത്തും.നിരന്തരം പശുക്കളെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായത് യുവതിയടക്കം മൂന്നു പേർ.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇന്നലെ ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്.
മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും തുടർന്ന് അനസിനൊപ്പം രാത്രിയിലെയെത്തി തൊഴുത്തില്‍നിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമായിരുന്നു പതിവ്.
പശുക്കളെ കടത്തിക്കൊണ്ടുപോകാനായുള്ള വാഹനം, ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി പശുക്കളെ നിര്‍ത്താന്‍ പാകത്തില്‍ പ്രത്യേകം രൂപകല്പന ചെയ്തതായിരുന്നു.ശേഷം അഴിച്ചു കൊണ്ടു വന്ന് ഇതില്‍ കയറ്റി പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്.