Crime

ബാങ്കിംഗ് തട്ടിപ്പുകളില്‍ മുന്നില്‍ മഹാരാഷ്ട്ര; രാജ്യത്ത് പ്രതിദിനം നഷ്ടപ്പെടുന്നത് 100 കോടി രൂപ

ന്യൂഡല്‍ഹി: ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി രാജ്യത്ത് കഴിഞ്ഞ് ഏഴ് വര്‍ഷത്തിനിടയില്‍ നഷ്ടമായ തുക 2.5 ലക്ഷം കോടി രൂപ. ഇക്കാലയളവില്‍ വര്‍ഷാവര്‍ഷം ശരാശരി 35,700 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. ബാങ്കിംഗ് തട്ടിപ്പുകള്‍ അരങ്ങേറിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ശരാശരി 100 കോടി രൂപ ഒരു ദിവസം നഷ്ടപ്പെടുന്നുണ്ടെന്നാണ് അനുമാനം.

2015 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഇത്തരത്തില്‍ നടന്ന തട്ടിപ്പുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ആര്‍ബിഐ ഡാറ്റാ വ്യക്തമാക്കുന്നുണ്ട്. ഇക്കാലയളവില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ 50 ശതമാനവും ഇന്ത്യയുടെ ധനകാര്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ടയിലാണ് നടന്നത്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡെല്‍ഹി, ഗുജറാത്ത്, തെലങ്കാന, തമിഴ് നാട് എന്നിങ്ങനെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം തട്ടിപ്പുകളും അരങ്ങേറിയിട്ടുള്ളത് എന്നതാണ് ഏറെ വിസ്മയകരം.

അതേസമയം, തട്ടിപ്പുകളുടെ എണ്ണവും ഉള്‍പ്പെട്ടിട്ടുള്ള തുകയും കുറഞ്ഞ് വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. തട്ടിപ്പുകള്‍ തിരിച്ചറിയുന്നതിനുള്ള സമയവും കുറഞ്ഞിട്ടുണ്ട്. മുമ്പ് ഇത് ശരാശരി രണ്ട് വര്‍ഷമായിരുന്നു. ഇത്തരം സാമ്പത്തിക തട്ടിപ്പുകളെ എട്ട് വിഭാഗങ്ങളായിട്ടാണ് ആര്‍ബിഐ തിരിച്ചിരിക്കുന്നത്. 2015-16 ല്‍ 67,760 കോടി രൂപയാണ് ഇങ്ങനെ നഷ്ടമായതെങ്കില്‍ 16-17 ല്‍ നഷ്ടം 59,966 കോടിയായിരുന്നു. 17-18,18-19 വര്‍ഷങ്ങളില്‍ 45,000 കോടിയാണ് തട്ടിപ്പ് തുക. 19-20 ല്‍ ഇത് 27,698 കോടിയിലേക്കും തൊട്ടു പിന്നാലെ 10,699 കോടിയിലേക്കും ഇത് താഴ്ന്നിട്ടുണ്ട്.

 

Back to top button
error: