India

പിഎല്‍ഐ പദ്ധതി: 35 ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ ലിങ്ക്ഡ് സ്‌കീമിന് (പിഎല്‍ഐ) കീഴില്‍ 35 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നേരത്തെ ഇവ ഇറക്കുമതി ചെയ്യുകയായിരുന്നു.  32 വ്യത്യസ്ത നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്നാണ് 35 എപിഐകളും നിര്‍മ്മിക്കുന്നതെന്നും ഇത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഉത്തേജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ ഫാര്‍മ മേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, അരബിന്ദോ ഫാര്‍മ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിന്‍, മൈലാന്‍ ലബോറട്ടറീസ്, സിപ്ല, കാഡില ഹെല്‍ത്ത് കെയര്‍ എന്നിവയുള്‍പ്പെടെ 55 കമ്പനികളാണ് പിഎല്‍ഐ ലഭിക്കുന്നതിന് യോഗ്യത നേടിയത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടിയ ഓരോ കമ്പനിക്കും പരമാവധി ആറ് വര്‍ഷത്തേക്ക് ഇന്‍സെന്റീവുകള്‍ ലഭ്യമാകും. ഫോര്‍മുലേഷനുകള്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, പ്രധാന സ്റ്റാര്‍ട്ടിംഗ് മെറ്റീരിയല്‍, ഡ്രഗ് ഇന്റര്‍മീഡിയറ്റുകള്‍, ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഈ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍.

Back to top button
error: