NEWS

ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ പൂർണം, പലയിടത്തും സംഘർഷം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണം.

തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കോഴിക്കോട് നടക്കാവില്‍ ഓട്ടോറിക്ഷയില്‍ കുടുംബവുമായി യാത്ര ചെയ്ത ഓട്ടോ ഡ്രൈവറെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തു.പണിമുടക്കായത് കൊണ്ട് കുടുംബവുമായി അമ്ബലത്തില്‍ പോയി വരുന്ന വഴിയായിരുന്നു ആക്രമണം. സമരം ആണെന്നറിയില്ലേ? എന്തിനാണ് വണ്ടി ഓടിച്ചത് എന്ന് ചോദിച്ച്‌ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോയുടെ ചില്ല് തകര്‍ക്കുകയുമായിരുന്നുവെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

 

കണ്ണൂര്‍ പഴയങ്ങാടിയില്‍ വാ​ഹനങ്ങള്‍ തടഞ്ഞ സമരക്കാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടക്കു മുന്നിൽ സമരക്കാരുടെ പ്രതിഷേധം ഉണ്ടായി.വ്യാപാരികൾ കട അടച്ചതോടെയാണ് സമരക്കാർ പിൻവാങ്ങിയത്.

 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEMLൽ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. പ്രതിരോധ സ്ഥാപനത്തിൽ പണിമുടക്ക് പാടില്ലെന്ന ഓഡിനൻസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴിലാളികൾ കഞ്ചിക്കോട് കമ്പനിക്ക് മുന്നിൽ ധർണ്ണയിരിക്കുകയാണ്.

 

BPCL ൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. ഐഎൻടിയുസി, സിഐടിയു തൊഴിലാളികൾ സംയുക്തമായാണ് തടഞ്ഞത്. ഇവരെ പിന്നീട് പൊലീസ് സംരക്ഷണയിൽ അകത്തേക്ക് കയറ്റി വിട്ടു.

 

അതേസമയം എറണാകുളം ജില്ലയിലെ പള്ളിക്കര ടൗണിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷമായി എല്ലാ പണിമുടക്ക് ദിവസങ്ങളിലും ഇവിടുത്തെ വ്യാപാരികൾ കടകൾ തുറക്കുന്നുണ്ട്. 2020-ൽ സമരാനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനെ തുടന്ന് ഇത്തവണ ഹൈക്കോടതി വഴി പൊലീസ് സംരക്ഷണം നേടിയാണ് കടകൾ തുറന്നിരിക്കുന്നത്.

Back to top button
error: