KeralaNEWS

സുവർണയും വിട പറഞ്ഞു, കൂട്ട ആത്മഹത്യാക്കു ശ്രമിച്ച കുടുംബത്തിലെ 4-മത്തെ വ്യക്തിയും മരിച്ചു

വൈക്കം: സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യക്കു തുനിഞ്ഞ കുടുംബത്തിലെ നാലാമത്തെ വ്യക്തിയും മരിച്ചു. ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണയാണു (24) കോട്ടയം മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രി മരിച്ചത്.

നവംബർ 8നു രാത്രി രാജൻ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കാലായിൽ സുകുമാരനും ഭാര്യയും മക്കളും ഉൾപ്പെടെ 4 പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവർ അന്നേ മരിച്ചു.

അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് സുവർണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.

പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി മൂത്ത മകൾ സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് നടന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് നവംബർ 8 ന് ആത്മഹത്യക്കു തുനിഞ്ഞത്. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു.

സുവര്‍ണ, രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം.
സുവര്‍ണയുടെ ശവസംസ്കാരം നടത്തി.

Back to top button
error: