
രാഹുല്‍ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല.ഭസ്മവും കുങ്കുമവും നെറ്റിയില്‍ എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല. കപില്‍ സിബിലും ശശി തരൂരും ജയറാം രമേശും എന്തേ ഇതൊന്നും രാഹുലിനും പ്രിയങ്കക്കും ഓതിക്കൊടുക്കാത്തത്? സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത “പയ്യന്റെ” സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം?

20 വയസ്സ് മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് ചൂലുമായി ചെന്ന് പഞ്ചാബ് തൂത്തുവാരിയ കഥ രാഷ്ട്രീയ വിദ്യാര്‍ത്ഥികളില്‍ അത്യന്തം കൗതുകം ഉണര്‍ത്തുന്നതാണ്. കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ഒരേയൊരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ. അത് കോണ്‍ഗ്രസ്സാണ്. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ബദലാന്നെന്ന് ജനങ്ങള്‍ കരുതിയത് അരവിന്ദ് കെജ്‌രിവാളിന്റെ കാട്ടിക്കൂട്ടലുകള്‍ കണ്ടിട്ടല്ല.വ്യക്തമായ നിലപാട് അറിഞ്ഞാണ്. ഈ വസ്തുത ഗ്രഹിക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവ് തൊട്ടറിഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്റുവിന്റെ മൂന്നാം തലമുറക്ക് കഴിയാത്തതിന്‍്റെ കാരണം ദുരൂഹമാണെന്നുമാണ് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.