FeatureLIFEMovie

മലയാള സിനിമയിലെ പെൺ പുറപ്പാടുകൾ

സൂപ്പർ സ്റ്റാർ സിനിമകളിൽ നിന്നും മലയാള സിനിമകൾ മാറിയിരിക്കുന്നു. സ്ത്രീ പക്ഷ സിനിമകളും, അഭിനേത്രികൾക്ക് കൃത്യമായ സ്ഥാനം കൊടുക്കുന്ന ചിത്രങ്ങളും ഇക്കാലത്ത് വിജയമാഘോഷിക്കുന്നു. ഈ വനിതാ ദിനത്തിൽ കുറച്ചു സ്ത്രീ പക്ഷ സിനിമകളെ പറ്റി ചിന്തിക്കാം.

1970 – 80 കാലഘട്ടത്തിൽ സ്ത്രീപക്ഷ സിനിമകളും നല്ല ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളും മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഷീല, ശ്രീവിദ്യ, ശാരദ, ശോഭ തുടങ്ങിയ അഭിനേത്രികൾ മിഡിൽ ക്ലാസ്സ്‌, അപ്പർ ക്ലാസ്സ്‌ സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ, സ്വന്തമായി അഭിപ്രായമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവർ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്.

80 കളിൽ, രേവതി, ശോഭന, പാർവതി, കാർത്തിക എന്നിങ്ങനെ നായികമാർ മലയാള സിനിമയെ  സമ്പന്നമാക്കി. പത്മരാജൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയ സംവിധായകന്മാർ കലാമൂല്യമുള്ള ചലച്ചിത്രങ്ങളെ പറ്റി ചർച്ചയായി. ‘നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ‘, ‘തൂവാനത്തുമ്പികൾ ‘ എന്നീ സിനിമകൾ ഒരു വിപ്ലവമായിരുന്നു. ഇതൊക്കെയൊഴിച്ചാൽ മുൻനിര ചിത്രങ്ങൾ സ്ത്രീ എന്നാൽ പുരുഷന്റെ ഉത്തരവാദിത്വമാണന്ന തരത്തിലേക്ക് മാറി. ഭാര്യമാർ സംരക്ഷിക്കപ്പെടേണ്ടവർ ആണെന്നും, പെങ്ങന്മാർ കെട്ടിച്ചയക്കപ്പെടേണ്ടവർ ആണെന്നും, അമ്മമാർ എന്നും തുണ വേണ്ടവരാണെന്നും, അതല്ല, അവൾ ബോൾഡാണെങ്കിൽ പുരുഷൻ തന്നെ അവളെ ഒരു പാഠം പഠിപ്പിക്കണം എന്നൊക്കെയുള്ള മിഥ്യദ്ധാരണകൾ ഭൂരിപക്ഷത്തിന്റെ മനസ്സിലേക്ക് കുത്തി വെക്കാൻ അത്തരം സിനിമകൾക്കായി. എന്നാൽ അത് സമൂഹത്തിലെ സ്ത്രീയുടെ നിലനിൽപ്പിന് വല്ലാത്ത ഒരു വെല്ലുവിളിയായി.

90 കളുടെ തുടക്കം മുതൽ 2000 വരെയൊക്കെ മലയാള സിനിമയിൽ പൗരുഷം മാത്രമാണ് ആഘോഷിക്കപ്പെട്ടത്. ‘നരസിംഹം’, ‘വല്യേട്ടൻ ‘ എന്നിങ്ങനെയുള്ള സൂപ്പർ സ്റ്റാർ ചിത്രങ്ങൾ സ്ത്രീകളെ
തീർത്തും അബലകളാക്കി മാത്രം അവതരിപ്പിച്ചു. 1999ൽ ഇറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥപാത്രത്തിന് കുറെയൊക്കെ പൊളിച്ചെഴുത്തിന് കഴിഞ്ഞു.

കുടുംബം എന്ന സങ്കല്പത്തിൽ മാത്രം ഉണ്ടാകുന്ന ഉത്തമയായ നായികയയെ മാത്രമാണ് സംവിധായകർ ഒരിടക്ക് തപ്പിയത്. ഈയിടെ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലും പ്രാധാന്യം നാല് സഹോദരന്മാർക്കാണ്. അവരുടെ ജീവിതത്തിലേക്ക് വന്ന സ്ത്രീകൾക്ക് അപ്പോഴും സ്ഥാനം രണ്ടാമത്.

22 ഫീമയിൽ കോട്ടയം, മായനദി, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ആഴമുള്ള പെണ്ണുങ്ങളെ കാണാം.

സ്ത്രീകൾ സ്ത്രീകളെ പറ്റി എഴുതുന്നതും അത് സിനിമയാകുന്നതും നന്നേ കുറവാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സ്, കൂടെ തുടങ്ങിയ ചിത്രങ്ങൾ വിശാലമായി തന്നെ സ്ത്രീകളെ ചർച്ച ചെയ്യുന്നു.

Back to top button
error: