NEWSWorld

റഷ്യ – യുക്രൈൻ രണ്ടാംവട്ട സമാധാന ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടർന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

 

രണ്ടാം ഘട്ട ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.സൈനിക പിൻമാറ്റമായിരുക്കും യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം.യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ചർച്ചയിലൂടെ ഏതെങ്കിലും തരത്തിൽ യുദ്ധത്തിൽ അയവ് വരുത്താൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്.

 

ആദ്യ ഘട്ട ചർച്ച അഞ്ച് മണിക്കൂർ നീണ്ടു നിന്നിരുന്നു. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടെങ്കിലും വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ യോഗത്തിൽ ഉണ്ടായില്ല. സമാധാന ചർച്ചയിലെ തീരുമാനങ്ങൾ നയതന്ത്ര പ്രതിനിധികൾ പുടിനെയും സെലൻസ്‌കിയെയും ധരിപ്പിക്കും . ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക .അതേസമയം, സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.

Back to top button
error: