KeralaNEWS

മകളുടെ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല, പ്രകോപിതനായ യുവാവ് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ വീട് അടിച്ചുതകര്‍ത്തു

കൊട്ടാരക്കര: എഴുകോൺ ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയ യുവാവിനെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ജിഷ്ണു (27) വാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വെളുപ്പിന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ജിഷ്ണു വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങി വന്നത്.
ഉടൻ അസഭ്യങ്ങൾ വിളിച്ചുകൊണ്ട് പ്രതി വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിച്ചു. അതിനുശേഷം ജിഷ്ണു വീടിന്റെ ജനൽ പാളികൾ അടിച്ചുതകർത്തു. പിന്നീട് മുറ്റത്ത് കിടന്ന ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ, എന്നിവയും കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു.

ഈ ദമ്പതികളുടെ മകളുടെ ഫോൺ നമ്പർ ജിഷ്ണുവിനു കൊടുക്കാത്തതിലുള്ള വിരോധത്താലാണത്രേ ഇയാൾ അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.
ശ്രീകുമാരിയുടെ പരാതിയിൽ കേസെടുത്ത എഴുകോൺ പോലീസ് പ്രതി ജിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: