KeralaNEWS

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സംഭവം ഏറ്റുമാനൂരില്‍

ഓട്ടോറിക്ഷാ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലണ്ടര്‍ എടുക്കാൻ തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേയ്ക്ക് വരികയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷണ്‍ പെര്‍മിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറി ഇറങ്ങി

കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ഓട്ടോഡ്രൈവറുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

കടപ്പൂര്‍ മുല്ലപ്പിലാക്കില്‍ നീലകണ്ഠന്‍ നായരുടെ മകന്‍ ദിലീപ്(43) ആണ് മരിച്ചത്.
എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കവലയ്ക്ക് സമീപം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

കടപ്പൂര്‍ കരിമ്പിന്‍കാല സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലണ്ടര്‍ എടുക്കുന്നതിനായി തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേയ്ക്ക് വരികയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷണ്‍ പെര്‍മിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറി ഇറങ്ങി. തല്‍ക്ഷണം മരണപ്പെട്ട ദിലീപിന്‍റെ മൃതദേഹം ഏറ്റുമാനൂര്‍ പൊലീസെത്തി ആംബുലല്‍സില്‍ മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ കുറവിലങ്ങാട് റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

കുറവിലങ്ങാട് , ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലീസെത്തി മൃതദേഹവും, അപകടത്തില്‍ പെട്ട വാഹനങ്ങളും മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. കോട്ടയത്തു നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Back to top button
error: