KeralaNEWS

പുഴയിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തൃശൂർ: മതിലകം പൂവ്വത്തും കടവിൽ പുഴയിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മതിലകം പൂവ്വത്തും കടവ് സ്വദേശികളായ പനവളപ്പിൽ വേലായുധൻ്റെ മകൻ അതുൽ കൃഷ്ണ(18), പച്ചാംമ്പുള്ളി സുരേഷിൻ്റെ മകൻ സുജിത്ത് (13) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിയോടെയാണ് സംഭവം.

കൂട്ടുകാരുമൊത്ത് പൂവ്വത്തുംകടവ് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പന്ത് പുഴയിൽ വീണപ്പോൾ എടുക്കാനിറങ്ങിയതാണ് ഇരുവരും. ഇതിനിടെ രണ്ട് പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. സുജിത്ത് ആദ്യം ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാനായി അതുൽ ശ്രമിച്ചെങ്കിലും രണ്ട് പേരും മുങ്ങി താഴ്ന്നു. കരയിൽ നിന്നിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ ആരംഭിച്ചു. ഉടൻ തന്നെ മതിലകം പോലീസും കൊടുങ്ങല്ലൂരിൽ നിന്നും ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ നടത്തി. ഒന്നര മണിക്കൂറിനുള്ളിൽ രണ്ട് പേരെയും പുറത്തെടുത്തു. കരയിൽ നിന്ന് 30 മീറ്റർ അകലെ പാലത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നാണ് രണ്ട് പേരെയും കണ്ടെത്തിയത്. സുജിത്തിനെ ആറ് മണിക്കും, അതുൽ കൃഷ്ണയെ ആറരയോടെയുമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ രണ്ട് പേരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുൽ കൃഷ്ണ ആശുപത്രിയിൽ എത്തും മുമ്പേ മരണപ്പെട്ടിരുന്നു. സുജിത്ത് രാത്രി ഏഴരയോടെയാണ് മരണപ്പെട്ടത്. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാർത്ഥിയാണ് അതുൽ കൃഷ്ണ. സുജിത്ത് മതിലകം സെൻ്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ സംസ്കാരം നടക്കും.

Back to top button
error: