IndiaNEWS

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം

രാജ്യത്ത് നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ട് തരംഗങ്ങൾ വന്ന് പോയി. ഇന്ന് മൂന്നാം തരംഗത്തിന്റെ പിടിയിലാണ് നാം

ന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു.

നിസാര പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജനജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്സീൻ ആയുധമാക്കി പോരാടുകയാണ് രാജ്യം.

2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനം രോഗത്തിന്‍റെ ഗൗരവം തിരിച്ചറിയുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്തു. പക്ഷേ രാജ്യത്തെ പല സംസ്ഥാനങ്ങളും കാര്യ ഗൗരവത്തോടെ പ്രവർത്തിച്ചില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്‍റില്‍ പോലും ചിത്രീകരിക്കപ്പെട്ടു.

519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യം അടിച്ചിടുക പൂർണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടു. 2021 ജനുവരി പതിനാറ് മുതല്‍ വാക്സിൻ ആയുധമാക്കി ഇന്ത്യ ഈ മഹാമാരിക്കെതിരെ പൊരുതാൻ തുടങ്ങി. ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. ലോകത്തെ ഏറ്റവും വലിയ വാക്സീൻ വിതരണം.

ഇതിനിടെ രാജ്യത്ത് കൊവിഡിന്റെ രണ്ട് തരംഗങ്ങൾ വന്ന് പോയ്. ഇന്ന് നാം മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ നേരിടുന്നതാണ് കാണുന്നത്. നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി മൂന്നാതരംഗം തുടരവെ ഇരുപത് ലക്ഷം പേർ ചികിത്സയില്‍ കഴിയുന്നുവെന്നത് ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓർമിപ്പിക്കുന്നതാണ്.
ജാഗ്രത കൈവിടാതെയും വാക്സിൻ എടുത്തും ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് ജനങ്ങളുടെ ദൗത്യം.

Back to top button
error: