KeralaNEWS

നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി

പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

കോഴിക്കോട്: ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു.
സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഫെബിൻ റാഫി.കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ.

ഫെബിൻ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനിൽ തന്നെയുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കാനിരിക്കെയായിരുന്നു ഫെബിൻ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൈസൂർ മാണ്ഡ്യ ഭാഗത്തുവെച്ച് ബസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെ ഒരു പെൺകുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂർ എടക്കരയിൽ നിന്നും പോലീസ് കണ്ടെത്തി.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികൾ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങൾ കാണാനായി പോയെന്നാണ് മൊഴി. കൈയിൽ പണവും മൊബൈൽഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനിൽവെച്ച് പരിചയപ്പെട്ടെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിട്ടുള്ളതെങ്കിലും പോലീസത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

Back to top button
error: