NEWS

ഭൂരിപക്ഷം നഷ്ടപ്പെട്ടു, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് മാർച്ച്

എട്ട് അംഗങ്ങൾ വീതമായിരുന്നു എൽഡിഎഫിനും യുഡിഎഫിനും. നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം നേടിത്. രണ്ടാം വാർഡ് മെമ്പറുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങി

ങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഒ.പി പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കുകയും വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം നടത്തുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടക്കുന്ന പഞ്ചായത്ത് ബോർഡ് യോഗത്തിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.പി പ്രവീണിന്റെ വിജയം പോന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത് കഴിഞ്ഞ ദിവസമാണ്. സി.പി.എം നേതാവാണ് പ്രവീൺ. കോൺഗ്രസ് സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയ പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എസ്.സി സംവരണമായ ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ പ്രദീപ് ഉണ്ണി നോമിനേഷൻ നൽകിയിരുന്നു. ക്രമനമ്പർ തെറ്റിയെന്ന് പറഞ്ഞ് നോമിനേഷൻ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പ്രദീപ് കോടതിയെ സമീപിച്ചത്. വിശദമായി വാദം കേട്ട കോടതി നിലവിലെ വിജയം അസാധുവാക്കുകയും മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷൻ കമ്മീഷൻ പിന്നീട് അറിയിക്കുകയാണ് ചെയ്യുക. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ജയിക്കുന്ന വാർഡാണ് ഇത്. നന്നംമുക്ക് പഞ്ചായത്തിൽ ടോസിട്ടാണ് ഇടതിന് ഇത്തവണ അധികാരം ലഭിച്ചത്. എട്ട് വാർഡുകൾ യു.ഡി.എഫിനും എട്ടു വാർഡുകൾ എൽ.ഡി.എഫിനുമാണ്. ഒരു വാർഡിൽ ബി.ജെ.പി യും ജയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫ് കക്ഷി നില ഏഴായി കുറഞ്ഞു.
ഇന്ന് നടക്കുന്ന ബോർഡ് യോഗം യുഡിഎഫ് മെമ്പർമാർ ബഹിഷ്കരിക്കുമെന്നും കോടതി വിധി മാനിച്ച് ഭരണസമിതി രാജി വെക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. എട്ട് അംഗങ്ങൾ മാത്രമായിരുന്ന എൽഡിഎഫ് നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം നടത്തി വന്നത്. രണ്ടാം വാർഡ് മെമ്പറെ അസാധുവാക്കിയതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങിയെന്നും ധാർമികത അവശേഷിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും പദവിയിൽ തുടരാതെ പ്രസിഡൻ്റ് രാജിവയ്ക്കണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ അവിശ്വാസപ്രമേയത്തിന് നൊട്ടീസ് നൽകുമെന്നും ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

Back to top button
error: