NEWS

നാടിന് ‘കാഴ്ച്ച’ സമർപ്പിച്ച് മമ്മൂട്ടി…! നിർധനർക്ക് കരുണ പകരുന്ന വമ്പൻ സൗജന്യ നേത്ര പദ്ധതി

ഒരു വ്യക്തിയുടെ പേരിൽ നടപ്പാക്കുന്ന ഏറ്റവും വലിയ നേത്ര ചികിത്സ പദ്ധതിയായാണ് ‘കാഴ്ച്ച’ അറിയപ്പെട്ടത്. ലക്ഷകണക്കിന് നിർധനർക്കും പാവപ്പെട്ടവർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക

കൊച്ചി: മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും, അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കാഴ്ച്ച 3- 2021’ പദ്ധതി മമ്മൂട്ടി നാടിന് സമർപ്പിച്ചു.
അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റിൽഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ചടങ്ങിൽ പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോക്ടർ ടോണി ഫെർണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.
മമ്മൂട്ടി തന്നെ മുമ്പ് നടപ്പിലാക്കിയ രണ്ട് ‘കാഴ്ച്ച’ പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതിയും നിലവിൽ വന്നിരിക്കുന്നത്.
കേരളത്തിലും ലക്ഷദ്വീപിലുമായി മുതിർന്നവരിൽ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം കുട്ടികൾക്കായി സ്കൂൾ സ്ക്രീനിംഗ് പദ്ധതികൾ, അയ്യായിരം തിമിര ശസ്ത്രക്രിയകൾ, കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയകൾ തുടങ്ങി നിരവധി സൗജന്യ പദ്ധതികൾ ‘കാഴ്ച്ച 3’ന്റെ ഭാഗമായി നടപ്പിലാക്കുന്നു. കേരളത്തിൽ സ്വകാര്യ മേഖലയിൽ നിലവിൽ വന്ന ആദ്യത്തെ നേത്ര ബാങ്കായ അങ്കമാലി ലിറ്റിൽഫ്ളവർ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി നിലവിൽ വന്നത്.
ഒരു വ്യക്തിയുടെ പേരിൽ നടപ്പാക്കപ്പെട്ട ഏറ്റവും വലിയ നേത്ര ചികിത്സ പദ്ധതികൾ ആയിട്ടാണ് ‘കാഴ്ച്ച’ ഒന്നും രണ്ടും അറിയപ്പെട്ടത്. പുതിയ പദ്ധതിയിൽ ആദിവാസി സമൂഹത്തിനായി കൂടുതൽ ക്ഷേമപദ്ധതികൾക്ക് ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ അർഹരായ ആളുകളെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി കണ്ടെത്തും. ആവശ്യമായ ഇടങ്ങളിൽ പദ്ധതിയുമായി സഹകരിച്ച് അരലക്ഷത്തോളം ആളുകൾക്കും, അതിലേറെ കുട്ടികൾക്കും വിവിധ ക്യാമ്പുകളിൽ നേത്രപരിശോധനയും, 50 നേത്ര പടല ശസ്ത്രക്രിയ (കണ്ണ് മാറ്റിവെക്കൽ), 500 കണ്ണടകൾ, 5000 തിമിര ശസ്ത്രക്രിയ എന്നിവ സൗജന്യമായി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായി പദ്ധതി സമർപ്പിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.
നേത്ര ചികിത്സ ക്യാമ്പുകളിലൂടെയാണ് ശസ്ത്രക്രിയ്ക്കുള്ള ഗുണഫോക്താക്കളെ കണ്ടെത്തുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിവും സന്നദ്ധതയും ഉള്ള വ്യക്തികൾക്കും സംഘടനകൾക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. താല്പര്യം ഉള്ളവർക്ക് +919961900522 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ അറിയിച്ചു.

ഈ പദ്ധതിയുടെ രണ്ടു ഘട്ടങ്ങൾ വൻ വിജയമായതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതെന്നും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട ആ പദ്ധതിയുടെ മൂന്നാം ഘട്ടവുമായി സഹകരിക്കാൻ മനസ്സു കാണിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മാർ ആന്റണി കരിയിൽ പറഞ്ഞു.

കേരളത്തിലെ തന്നെ സ്വകാര്യമേഖലയിലെ വലിയൊരു ചരിത്രനേട്ടമാണ് ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക് ഇതിലൂടെ നേടുവാൻ കഴിഞ്ഞിട്ടുള്ളത് എന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ ഐ ബാങ്ക് അസോസിയേഷൻ കേരള പ്രസിഡന്റും ആശുപത്രി ഡയറക്ടറുമായ ഫാ. (ഡോ) വർഗീസ് പൊട്ടയ്ക്കൽ പറഞ്ഞു.
സുവർണ്ണ ജൂബിലി നിറവിലെത്തിയ നേത്രബാങ്കിനെ നയിച്ച മുൻകാല പ്രസിഡന്റുമാരായ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുമ്പാടൻ, ഫാ. ഡോക്ടർ പോൾ മാടൻ, ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, ഡോക്ടർ ടി പി ഇട്ടീര എന്നിവരെ ആദരിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ ജനറൽ സെക്രട്ടറി റവ. ഫാദർ. വർഗീസ് പാലാട്ടി, നേത്രചികിത്സാ വിഭാഗം മേധാവി ഡോക്ടർ എലിസബത്ത് ജോസഫ്, മെഡിക്കൽ സൂപ്രണ്ടും ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവി യുമായ ഡോ സ്റ്റിജി ജോസഫ്, നേത്രചികിത്സാ വിഭാഗം സീനിയർ റെറ്റിനൽ സർജൻ ഡോക്ടർ തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.

Back to top button
error: