IndiaNEWS

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; പക്ഷെ സഹോദരനെ കൂട്ടുപിടിച്ച് പടുത്തുയർത്തിയത് 755 കോടിയുടെ സാമ്രാജ്യം

ന്ത്യയിലെ മുന്‍നിര സൈബര്‍ സെക്യൂരിറ്റി കമ്പനിയുടെ പിന്നിലുള്ളത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരാളും അദ്ദേഹത്തിന്റെ സഹോദരനുമാണ്.ഒന്നുമില്ലായ്മയില്‍ നിന്നു ഒരു സാമ്രാജ്യത്തിന്റെ തലപ്പത്തെത്തിയ അദ്ദേഹത്തിന്റെ ജീവിത കഥ ഏതൊരാളെയും കോരിത്തരിപ്പിക്കും.അല്ലെങ്കിൽ അദ്ദേഹം പടുത്തുയര്‍ത്തിയ വടവൃക്ഷത്തിന്റെ ആസ്തി 755 കോടിയോളമാണെന്ന് അറിയുമ്പോൾ.
ശരിയായി സ്‌കൂള്‍ പഠനം പോലും ലഭിക്കാത്ത വ്യക്തിയാണ് ഇത്രയും വലിയ ഒരു സുരക്ഷാ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയതെന്നു പറഞ്ഞാല്‍ എത്രപേര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കും. വിശ്വസിച്ചേ പറ്റൂ… ക്വിക്ക് ഹീല്‍ സ്ഥാപകന്‍ കൈലാഷ് കട്കറുടെ കഥയാണിത്.അല്ല ജീവിതം.
തന്റെ കഴിവുകളില്‍ വിശ്വാസം ഇല്ലാതിരുന്ന കട്കർ 10-ാം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ചു.പിന്നീട് പല ജോലികളും ചെയ്തു.പക്ഷെ ബിരുദമില്ലാത്തതിനാല്‍ മികച്ച ശമ്പളമുള്ള ജോലി ലഭിക്കാതെ വന്നതോടെ 1985-ല്‍ കാല്‍ക്കുലേറ്ററുകളും റേഡിയോയും നന്നാക്കുന്ന ഒരു ചെറിയ കടയില്‍ അദ്ദേഹം ജോലിക്കു പ്രവേശിച്ചു. പ്രതിമാസം 400 രൂപയായിരുന്നു ശമ്പളം.ആറു വര്‍ഷങ്ങള്‍ക്കു ശേഷം, 1991-ല്‍ കൈലാഷ് പൂനെയില്‍ 15,000 രൂപ മുതല്‍മുടക്കില്‍ സ്വന്തമായി ഒരു റിപ്പയര്‍ ഷോപ്പ് തുടങ്ങി.ഈ സമയം അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ സഞ്ജയും വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചു. ഇതിനോടകം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കിയ കൈലാഷ് സഹോദരന്റെ പഠനച്ചെലവുകള്‍ ഏറ്റെടുത്തു പഠിക്കാന്‍ പ്രേരിപ്പിച്ചു. ഭാവിയില്‍ തന്റെ ജീവിതം മാറ്റമറിക്കുന്ന തീരുമാനമായിരിക്കും അതെന്ന് അദ്ദേഹത്തിന് അന്ന് അറിയില്ലായിരുന്നു.
ഇന്‍ഷുറന്‍സ് പ്രമുഖരായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സില്‍ നിന്നു ആദ്യത്തെ വലിയ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ സ്ഥാപനത്തിനു ലഭിച്ചതാണ് കൈലാഷിന്റെ ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്.ഈ സമയത്തായിരുന്നു കമ്പ്യൂട്ടറുകളുടെ ഇന്ത്യന്‍ വിപണികളിലേക്കുള്ള കടന്നുവരവ്. ലോകത്തിന്റെ ഭാവി ഇലക്‌ട്രോണിക്‌സ് റിപ്പയര്‍ അല്ലെന്നു മനസിലാക്കിയ കൈലാഷ് പ്രാരംഭഘട്ടത്തില്‍ തന്നെ കമ്പ്യൂട്ടറുകളെ ഉള്‍കൊണ്ടു.തന്റെ 22-ാം വയസില്‍ ഒരു ബാങ്കില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ കണ്ടതോടെയായിരുന്നു ഇത്.വീട് നിര്‍മാണത്തിനായി നീക്കിവച്ചിരുന്ന,  50,000 രൂപയ്ക്ക് അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ വാങ്ങി. സോഫ്റ്റ് വേര്‍ വ്യവസായം വിപണി പിടിക്കുന്ന സമയത്തായിരുന്നു ഇത്. സ്വന്തം കമ്പ്യൂട്ടറില്‍ പണി പടിച്ച അദ്ദേഹം 1993ല്‍ റിപ്പയര്‍ ഷോപ്പിനൊപ്പം ക്യാറ്റ് എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ സര്‍വീസ് സ്ഥാപനം കൂടി ആരംഭിച്ചു.
റിപ്പയര്‍ ചെയ്യാന്‍ വരുന്ന മിക്ക കമ്പ്യൂട്ടറുകളിലും വൈറസ് ബാധയുണ്ടെന്ന് കൈലാഷ് ഇതിനകം കണ്ടെത്തിയിരുന്നു.തന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ് പഠനം തുടങ്ങിയ സഹോദരന്‍ സഞ്ജയോട് ആന്റിവൈറസ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.പിന്നീട് സഹോദരങ്ങള്‍ ഒരുമിച്ച് റിപ്പയര്‍ ഷോപ്പില്‍ ആന്റിവൈറസ് പ്രോഗ്രാമുകള്‍ വികസിപ്പിച്ചെടുക്കുകയും, അത് വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ പരീക്ഷിക്കുകയും ചെയ്തു.പരീക്ഷണം വിജയമായതോടെ കട്കര്‍ സഹോദരന്മാര്‍ ഹാര്‍ഡ് വേർ സേവനങ്ങളില്‍ നിന്ന് ആന്റിവൈറസ് സോഫ്റ്റ് വേറിലേക്ക് പ്രവര്‍ത്തനമേഖല മാറ്റി.
1995-ല്‍ ആദ്യത്തെ ക്വിക്ക് ഹീല്‍ ഉല്‍പ്പന്നം 700 രൂപയ്ക്ക് അവർ പുറത്തിറക്കി.ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപണിയില്‍ ഇടംനേടിയ സഹോദരങ്ങള്‍ ആന്റിവൈറസ് സ്‌പേസ് കീഴടക്കാന്‍ തുടങ്ങി. സഞ്ജയ് സാങ്കേതിക വശം നോക്കിയപ്പോള്‍ കൈലാഷ് മാര്‍ക്കറ്റിങ്ങിന്റെ മേല്‍നോട്ടം വഹിച്ചു. 2007-ല്‍ അവര്‍ കമ്പനിയുടെ പേര് ക്വിക്ക് ഹീല്‍ എന്നാക്കി മാറ്റി.
 കൈലാഷിന്റെ കമ്പനിക്ക് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് സ്ഥാപനമായ സെക്വോയ ക്യാപിറ്റലില്‍ നിന്ന് 2010-ല്‍ 60 കോടി രൂപ ലഭിച്ചു. 2012-ല്‍ ക്വിക്ക് ഹീല്‍ എന്റര്‍പ്രൈസ് വിഭാഗത്തിലേക്ക് കടന്നു. 2016ല്‍ വിപണികളില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനത്തിന്റെ ഇന്നത്തെ ഓഹരിവില 232.65 രൂപയാണ്. ഇന്ന് കൈലാഷ് കട്കര്‍ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമാണ്. സഞ്ജയ് കട്കര്‍ സി.ടി.ഒ. ആണ്. 2021 മാര്‍ച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ ആസ്തി 755 കോടിയിലധികമാണ്.

Back to top button
error: