KeralaNEWS

സര്‍ക്കാരും ഗവര്‍ണ്ണറും നല്ല ബന്ധത്തിൽ, ചാന്‍സിലറുടെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല മുഖ്യമന്ത്രി

 

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെയും മേഖല മെച്ചപ്പെടുത്തേണ്ടതും സംബന്ധിച്ച് ഗവര്‍ണ്ണറും സര്‍ക്കാരും പൊതുവില്‍ ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പൊതു സമീപനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ചര്‍ച്ച ചെയ്ത് പൊതുവായ യോജിപ്പില്‍ എത്തുകയാണ് ചെയ്യുക. ബഹു. ഗവര്‍ണ്ണര്‍ പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. അത് ഭരണതലത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന കാര്യങ്ങളുമാണ്.

ഇപ്പോള്‍ പൊതുമണ്ഡലത്തിലും പത്രമാധ്യമങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുകയും ചാന്‍സലര്‍ കൂടിയായ ബഹു. ഗവര്‍ണ്ണറുടെ ചില പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജന സമക്ഷത്തില്‍ വന്ന ചില പ്രശ്നങ്ങളില്‍ വ്യക്തത വരുത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്‍റെ കടമയാണ്. ആ നിലയിലാണ് ഈ കാര്യങ്ങള്‍ ഇവിടെ പറയാന്‍ ആലോചിച്ചത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്നങ്ങളെക്കുറിച്ച് ചാന്‍സലര്‍ കൂടിയായി ബഹു. ഗവര്‍ണ്ണര്‍ 2021 ഡിസംബര്‍ 8 ന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉത്കണ്ഠ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളുകയും അതേ ദിവസം തന്നെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു.

മറുപടിക്കത്ത് സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസിലെ എറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയും സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ബഹു. ചാന്‍സലറെ നേരില്‍ കണ്ട് നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍ എന്നിവര്‍ക്കൊപ്പം ധനകാര്യ മന്ത്രി ബഹു. ചാന്‍സിലറെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. ഞാന്‍ കണ്ണൂരില്‍ ആയതിനാല്‍ അദ്ദേഹത്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

24 മണിക്കൂര്‍ പോലും സർവകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണ്.
വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം സെര്‍ച്ച് – കം – സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ്.

ഇന്ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത റെസിഡന്‍റ് എന്ന വിമര്‍ശനം ബഹു. ഗവര്‍ണ്ണര്‍ ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. സര്‍ക്കാരും ഗവര്‍ണ്ണറും വളരെ നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാത്ത വാക്കിലോ നോക്കിലോ ഉള്ള പരാമര്‍ശം പോലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകുകയുമില്ല. അത് ഞങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ല.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തു. ഇതിനെ ബഹു. ഗവര്‍ണ്ണര്‍ പരസ്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ പരിമിതിമായ അധികാരമുള്ള നിയമനിര്‍മ്മാണ സഭയ്ക്ക് മേല്‍ ബ്രിട്ടീഷ് അധികാരികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ബഹു. ഗവര്‍ണ്ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമേ അല്ല. തുടര്‍ന്ന് ഊഷ്മളമായ ബന്ധത്തിലാണ് സര്‍ക്കാരും ഗവര്‍ണ്ണറും നീങ്ങിയിട്ടുള്ളത്.

എല്‍ ഡി എഫിന്‍റെ ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നൽകുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ നിയമസഭ നൽകിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്; അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്‍െറയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. അതാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതും.

Back to top button
error: