MovieNEWS

അപര്‍ണ്ണ ബാലമുരളിക്ക് ദേഹാസ്വാസ്ഥ്യം; അരുണ്‍ബോസ് ചിത്രം പാക്കപ്പായി, സെക്കന്റ് ഷെഡ്യൂള്‍ ജനുവരി 10 ന്

അരുണ്‍ബോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് എറണാകുളത്തായിരുന്നു. അവിടെ രണ്ട് ദിവസത്തെ വര്‍ക്കിന് ശേഷം ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഉണ്ണിമുകുന്ദനും അപര്‍ണ്ണ ബാലമുരളിയുമാണ് പ്രധാന അഭിനേതാക്കള്‍. അപര്‍ണ്ണ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് ചെറുതോണിയിലെത്തിയത്.

പൊള്ളാച്ചിയായിരുന്നു തമിഴ്ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടുത്തെ കൊടുംചൂടില്‍നിന്ന് ചെറുതോണിയിലെ തണുത്ത കാലാവസ്ഥയിലേയ്ക്ക് വന്നതുകൊണ്ടാകാം ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അപര്‍ണ്ണയ്ക്ക് ജലദോഷം പിടിപെട്ടിരുന്നു. പിന്നാലെ കടുത്ത ശരീരവേദനയും. കോവിഡ് ടെസ്റ്റ് നടത്തി. റിസള്‍ട്ട് നെഗറ്റീവായിരുന്നു. എന്നിട്ടും ദേഹാസ്വാസ്ഥ്യത്തോടെ ഷൂട്ടിംഗില്‍ തുടരാനാവില്ലെന്ന് വന്നതോടെ ഷൂട്ടിംഗിന് പാക്കപ്പ് പറയുകയായിരുന്നു. ജനുവരി 10 ന് ഷൂട്ടിംഗ് പുനരാരംഭിക്കും.

മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അദ്ദേഹവും ഡിസംബര്‍ 7 ന് ചെന്നൈയിലേയ്ക്ക് മടങ്ങിയിരുന്നു. നേരത്തേ കമ്മിറ്റ് ചെയ്ത ഒരു പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ക്യാമറാമാനും അദ്ദേഹമായിരുന്നു. പകരം അദ്ദേഹത്തിന്റെ മകന്‍ ദര്‍ശനാണ് ഇവിടെ പകരക്കാരനായത്. മധു അമ്പാട്ട് ഒന്‍പതാം തീയതി മടങ്ങിയെത്താന്‍ ഇരിക്കെയായിരുന്നു ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. അതോടെ മധു അമ്പാട്ട് വീണ്ടും പ്രിയനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇനി അദ്ദേഹം ജനുവരി 10 ന് മടങ്ങിയെത്തും. സലീം അഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

Back to top button
error: