KeralaNEWS

മലയാളികളെ മണ്ണിലിറക്കിയ കോവിഡ് കാലം

കൊവിഡ് 19 നമുക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരന്തമാണ്.എന്നാൽ കൊവിഡ്
കാലം അലസരായ നമുക്ക് അലസത വെടിഞ്ഞ് ഉയർത്തെഴുന്നേൽക്കാനുള്ള ഒരു അവസരവുമായി-പച്ചക്കറി കൃഷിയിലെങ്കിലും!
 വെറുതെ പറഞ്ഞതല്ല, ആദ്യ ലോക്ഡൗൺ കാലത്ത് കേരളത്തിലെ പച്ചക്കറി ഉത്പാദനം 14.93 ലക്ഷം ടൺ ആയിരുന്നു! അതിനു മുമ്പുള്ള വർഷങ്ങളിൽ അത് വെറും ആറുലക്ഷം ടണ്ണിനു താഴെ മാത്രവും.എന്താ,മലയാളി മടി കളഞ്ഞ് സട കുടഞ്ഞ് എഴുന്നേറ്റെന്ന് പറഞ്ഞത് സത്യമല്ലേ..?
  അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി എസ് സുനിൽകുമാറിന്റെ നിർദേശപ്രകാരം ലോക്ഡൗൺ കാലത്ത് കൃഷിവകുപ്പ് ഓരോ വീടുകളിലും പച്ചക്കറി വിത്തുകൾ സൗജന്യമായി എത്തിച്ചു നൽകുകയായിരുന്നു.. ഇതോടൊപ്പം ചില  ആഴ്ചപ്പതിപ്പും കേരളമൊട്ടാകെ ഇതേപോലെ പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു.ഉത്പാദന സംസ്ഥാനം എന്ന വിശേഷണത്തിൽ നിന്ന് ഉപഭോഗ സംസ്ഥാനം എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഒരു സംസ്ഥാനമാണ് നമ്മുടേത്.കൃഷിയൊക്കെ നമ്മൾ എന്നേ മറന്നു പോയിരുന്നു.അന്യ സംസ്ഥാനങ്ങളിൽ നിന്നും രണ്ടോ മൂന്നോ ദിവസം ചരക്കുലോറികൾ എത്തിയില്ലെങ്കിൽ
പട്ടിണിയിലാകുമായിരുന്ന നാം അവിടെ നിന്നുമാണ് ഈ ഉയർച്ച കൈവരിച്ചത് !!
 എന്നാൽ ഇതുകൊണ്ട് എല്ലാം തന്നെ അങ്ങ് ആയെന്നും കരുതരുത്…  എന്തും കാശ് കൊടുത്തു വാങ്ങാമെന്ന് കരുതിയിരുന്ന മലയാളിയുടെ ആ അഹന്തയുടെ മുഖമടച്ചായിരുന്നു

കൊവിഡ്-19  പ്രഹരിച്ചത്.അതിനാൽ ചില കാര്യങ്ങളിൽ കൂടി നമുക്ക് അൽപ്പം ശ്രദ്ധ വയ്ക്കാം.
  കേരളീയരുടെ പ്രിയപ്പെട്ട ആഹാരം എന്നുപറയുന്നത് അരിയാണ്.അതിനാൽ അരിയുത്പാദനം വർധിപ്പിക്കാനുള്ള പോംവഴികളാണ് ഇനിയും നാം ആലോചിക്കേണ്ടത്.ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ ഇല്ലാതായത് 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണ്.കേരളത്തിന്റെ നെല്ലറകളായ കുട്ടനാടിന്റെയും പാലക്കാടിന്റെയുമൊക്കെ അവസ്ഥ ഇന്നെന്താണ് ? ഏറ്റവും വലിയ ജലസംഭരണകേന്ദ്രങ്ങൾ കൂടിയാണ് നെൽപ്പാടങ്ങൾ എന്നുമോർക്കണം..ഒരു ഹെക്ടർ നിലത്ത് ഒരു വർഷം സംഭരികുന്നത് ഏകദേശം 7.5 ലക്ഷം കിലോലിറ്റർ വെള്ളമാണ്.അതേപോലെ ഒരു ഹെക്ടർ വനം സംഭാവന ചെയ്യുന്നത് 30000 കിലോലിറ്റർ വെള്ളവും. കുടിവെള്ളത്തിനായി ഓടിനടക്കുന്ന നേരത്തെങ്കിലും നാം ഇതൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്.
 പണ്ട് ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ കേരളത്തിൽ അത് ഹരിതവിപ്ലവം കൊണ്ടുവരുമെന്നാണ് പലരും കരുതിയത്.ഭൂപരിഷ്കരണം കൊണ്ട് രക്ഷപെട്ടവർ ധാരാളമുണ്ടാവാം.എന്നാൽ ഭൂപരിഷ്കരണം ഭൂമിയുടെ മേലുള്ള അവകാശികളെ കൂട്ടിയതല്ലാതെ ഉള്ള ഭൂമിയിലെ ഉത്പാദനക്ഷമത കൂട്ടുന്ന കാര്യത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.അല്ലെങ്കിൽ ഈ കാര്യത്തിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.ഭൂപരിഷ്കരണത്തിന്റെ അനന്തരഫലം കൃഷിയിലെ അഭിവൃദ്ധിയായിരുന്നില്ല
മറിച്ച് കൃഷിഭൂമി നികത്തിക്കൊണ്ടുള്ള റിയൽഎസ്റ്റേറ്റ് പോലുള്ള ബിസിനസ്സുകളുടെ ആവിർഭാവത്തിനായിരുന്നു
വിത്തുപാകിയത് .ഭൂപരിഷ്കരണം മുതൽ ഇങ്ങോട്ടുള്ള കണക്കെടുത്താൽ ഏതാണ്ട് പത്തുലക്ഷം ഹെക്ടറിനടുത്ത് നെൽപ്പാടങ്ങളാണ് നമുക്കില്ലാതായതെന്ന് മനസ്സിലാക്കുവാൻ സാധിക്കും.നെൽപ്പാടങ്ങൾ മാത്രമല്ല മറ്റു പല കൃഷിസ്ഥലങ്ങളുടെയും സ്ഥിതി ഇതൊക്കെത്തന്നെയായിരുന്നു.
 എന്നിട്ട് അവിടെ ഏതെങ്കിലും വ്യവസായങ്ങൾ വന്നോ? ഇല്ല.പകരം ആശുപത്രികൾ വന്നു.അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത അരിയും വിഷമടിച്ച പച്ചക്കറികളും വാങ്ങിക്കഴിച്ച് കേരളം  രോഗക്കിടക്കയിൽ ആയപ്പോൾ ആശുപത്രികൾ ഏറെ വേണ്ടി വന്നതായിരുന്നു കാരണം.ഇന്ന് കേരളത്തിലുള്ള ഒരേയൊരു വ്യവസായവും അതുതന്നെയാണ്-ആശുപത്രി വ്യവസായം!.
 നെൽക്കൃഷി പുനരുജ്ജീവിപ്പിക്കുക,കൃഷിയിടങ്ങളുടെ വിസ്തൃതി കൂട്ടുക,കർഷകർക്ക് മെച്ചപ്പെട്ട വിത്തും വളവും ന്യായവിലയിൽ നൽകുക,അവർക്ക് നഷ്ടം വരാത്ത രീതിയിൽ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക..തുടങ്ങിയ കാര്യങ്ങൾക്കാായി
ഇവിടെയും സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്.
  പച്ചക്കറി
കൃഷിയോടൊപ്പം തന്നെ നെൽകൃഷിയിലും നമുക്ക് ഏറെ മുന്നേറേണ്ടിയിരിക്കുന്നു.ഇതിനായി ചെയ്യേണ്ടത് തരിശായി കിടക്കുന്ന ഭൂമികളിലെല്ലാം തന്നെ കൃഷിയിറക്കുക എന്നതാണ്.ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ.. തുടങ്ങിയവയുടെയെല്ലാം പക്കൽ വർഷങ്ങളായി ഒരു ഉപയോഗം പോലും ഇല്ലാതെ കിടക്കുന്ന ധാരാളം ഭൂമികൾ ഉണ്ട്.മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രൗണ്ടുകൾ മുക്കാൽ മണിക്കൂർ നേരത്തെ പന്തുതട്ടലിനായി മാത്രം ഉപയോഗിക്കുന്നതാണ്.ഇവിടങ്ങളിൽ നിന്ന് ഏതെങ്കിലും കായികതാരങ്ങൾ ഉയർന്നുവരുന്നുണ്ടോ അതുമില്ല.നല്ല രീതിയിൽ കായിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ ഇല്ലെന്നല്ല.അവരെ നമുക്ക് വെറുതെ വിടാം.അതുപോലെ റെയിൽവേ പുറമ്പോക്കുകൾ, പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലങ്ങൾ.. ഇവിടെയെല്ലാം നമുക്ക് കൃഷിയിറക്കാവുന്നതേയുള്ളൂ.രണ്ടു സെന്റ് ഭൂമി ഉള്ളവർക്കുപോലും താന്താങ്ങളുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കും.വീട്ടുമുറ്റത്തോ ടെറസിലോ ചാക്കിലോ ഗ്രോബാഗുകളിലോ.. അങ്ങനെ എന്തൊക്കെ മാർഗ്ഗങ്ങൾ!
 കൂടുതൽ കൃഷിസ്ഥലങ്ങൾ ഉള്ള പ്രദേശത്ത്, അല്ലെങ്കിൽ കൃഷിയ്ക്കായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്ന പ്രദേശങ്ങളിൽ സൊസൈറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്താം..ഒറ്റയ്ക്കോ കൂട്ടം ചേർന്ന് പാട്ടമെടുത്തോ കൃഷിചെയ്യുന്നതിലും പ്രശ്നമില്ല.പക്ഷെ ഒന്നുകൂടി നല്ലത് സൊസൈറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നതായിരിക്കും.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഇതിനൊരു മാതൃകയാണ്.
സ്വന്തം ആവശ്യത്തിനുള്ള ആഹാരസാധനങ്ങളെങ്കിലും കൃഷി ചെയ്തുണ്ടാക്കുക എന്നത് ഒരു ചലഞ്ചായി മാറണം.ആവശ്യത്തിന് സ്ഥലമില്ലെങ്കിൽ മുറ്റത്തോ ടെറസിലോ കൃഷി ചെയ്യാവുന്നതേയുള്ളൂ.ഇന്റർലോക്ക് പാകിയ മുറ്റങ്ങളാണങ്കിൽ അത് ഇളക്കി മാറ്റിയിട്ട് അവിടെ കൃഷി തുടങ്ങണം.ആവശ്യത്തിന് ഭൂമി ഉള്ളവരാണങ്കിൽ കുറഞ്ഞത് ഒരു ഏക്കറെങ്കിലും കൃഷിയ്ക്കായി മാറ്റി വയ്ക്കണം.സ്വന്ത ആവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കി വിൽക്കാമല്ലോ.
കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപ്പാദനം ഉണ്ടാകുന്നില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ കോട്ടം.അതും മാറണം.സർക്കാരിന്റെ ഇടപെടൽ ഈ കാര്യത്തിലും വളരെ അത്യാവശ്യമാണ്.

Back to top button
error: