IndiaLead NewsNEWS

സംയുക്ത സേനാമേധാവി സഞ്ചരിച്ച ഹെലികോപ്ടർ കോയമ്പത്തൂരിൽ തകർന്നുവീണു

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും ഊട്ടിയിലേക്ക് പോയ വിമാനമാണ് കൂനൂരില്‍ വെച്ച് തകര്‍ന്നുവീണത്.

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് ലഭ്യമായ വിവരം. ഡിഫന്‍സ് കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. അതേസമയം, ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥര്‍ ആരായിരുന്നുവെന്നോ എത്ര പേര്‍ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് സൂചന.

ഹെലികോപ്ടറില്‍ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുണ്ടായിരുന്നു. ബിപിന്‍ റാവത്തിന്റേയോ അദ്ദേഹത്തിന്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെലികോപ്ടറില്‍ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട് എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയൊരു സ്ഥിരീകരണമുണ്ടായിട്ടില്ല.

കോയമ്പത്തൂരില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇതിനോടകം ഊട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

Back to top button
error: